ആർജെഡിയിലെ കലഹം പിളർപ്പിലേക്ക്; പാർട്ടി വിടാനൊരുങ്ങി സംസ്ഥാന ജനറൽ സെക്രട്ടറിയും കൂട്ടരും
പാർട്ടി പ്രവർത്തകരുടെ വികാരത്തെ മാനിക്കാത്ത നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്ന് നേതാക്കൾ മീഡിയവണിനോട് പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് ആർജെഡിയിലെ കലഹം പിളർപ്പിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റയും കൂട്ടരും പാർട്ടി വിടാനൊരുങ്ങിയതായാണ് സൂചന. പാർട്ടി പ്രവർത്തകരുടെ വികാരത്തെ മാനിക്കാത്ത നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്ന് നേതാക്കൾ മീഡിയവണിനോട് പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കടുത്ത അവഗണന നേരിട്ടും സംസ്ഥാന നേതൃത്വം മുന്നണിയിൽ തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പ്രവർത്തകരുടെ കലാപനീക്കം. പാർട്ടി പ്രവർത്തകരുടെ വികാരത്തെ മാനിക്കാത്ത നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ പറഞ്ഞു. മുൻ സെക്രട്ടറി കിഷൻചന്ദും ഇതാവർത്തിച്ചു.
അതിനിടെ, കൊടുവള്ളിയിൽ ആർജെഡി ജനറൽ സെക്രട്ടറി സലീം മടവൂരിനെ എൽഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് ആലോചന. മുസ്ലിം ലീഗ് നേതാവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ സൈനുൽ ആബിദീൻ തങ്ങളെ ഇടതുപാളയത്തിലെത്തിച്ച് സ്ഥാനാർഥിയാക്കാനുള്ള നീക്കം വിജയിച്ചില്ലെങ്കിൽ ആർജെഡി വിട്ടും മത്സരിക്കാനാണ് സലിം മടവൂരിന്റെ ആലോചന.
ആർജെഡിയുടെ വടകര സീറ്റിൽ പാർട്ടി ജില്ല പ്രസിഡൻ്റ് എം.കെ ഭാസ്കരൻ്റെ പേരിനാണ് മുഖ്യപരിഗണന. കഴിഞ്ഞ തവണ മത്സരിച്ച മനയത്ത് ചന്ദ്രൻ്റെ പേരും ചർച്ചകളിലുണ്ടെങ്കിലും എം.കെ. ഭാസ്കരനാണ് സാധ്യത.
Adjust Story Font
16

