സലീമിനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാരാണ്, തെളിവുകൾ കയ്യിലുണ്ട്: പിതാവ് കെ.പി യൂസഫ്
ഫസൽ വധക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സലീമിന് അറിയാമായിരുന്നുവെന്നും അത് പുറംലോകം അറിയാതിരിക്കാനാണ് സലീമിനെ വകവരുത്തിയതെന്നും യൂസഫ് മീഡിയവണിനോട് പറഞ്ഞു

തലശ്ശേരി: യു.കെ. സലീം വധക്കേസിൽ കോടതി വിധി വന്നതിന് പിന്നാലെ സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി പിതാവ് കെ.പി. യൂസഫ് രംഗത്തെത്തി. തന്റെ മകനെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകരാണെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും, ഇതിനാവശ്യമായ വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചു. സത്യം പുറത്തുവരുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫസൽ വധക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സലീമിന് അറിയാമായിരുന്നുവെന്നും അത് പുറംലോകം അറിയാതിരിക്കാനാണ് സലീമിനെ വകവരുത്തിയതെന്നും യൂസഫ് ആരോപിക്കുന്നു. കേസിൽ ഇപ്പോൾ കോടതി വെറുതെ വിട്ടവർക്ക് സലീമിന്റെ മരണത്തിൽ യാതൊരു പങ്കുമില്ലെന്നാണ് കുടുംബത്തിന്റെ പക്ഷം. യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.
വിധിപ്പകർപ്പ് പൂർണമായി പരിശോധിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് യൂസഫിന്റെ തീരുമാനം. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം കോടതിയിൽ ഉന്നയിക്കും. മകന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നത് വരെ പിന്നോട്ടില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
യു.കെ സലീമിനെ കൊലപ്പെടുത്തിയ കേസിൽ എന്‍ഡിഎഫ് പ്രവർത്തകരായിരുന്ന മുഴുവൻ പ്രതികളെയും ഇന്ന് വെറുതെ വിട്ടിരുന്നു. ഏഴു പ്രതികളെയാണ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. 2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്താണ് സലീം കൊല്ലപ്പെട്ടത്.
Adjust Story Font
16

