കാർത്തികപ്പള്ളി ഗവ. യുപി സ്‌കൂളിൽ മേൽക്കൂര തകർന്ന സംഭവം: മാധ്യമങ്ങളെ വിലക്കി അധികൃതർ, മീഡിയവണ്‍ സംഘത്തിന് നേരെ കയ്യേറ്റം
മാധ്യമങ്ങളെ ഇറക്കിവിടുകയും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്ത വിഷയത്തിൽ വിശദീകരണം തേടുമെന്ന് മന്ത്രി വി ശിവൻകുട്ടി

ആലപ്പുഴ: മേൽക്കൂര തകർന്ന് വീണ ആലപ്പുഴ കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിൽ നിന്ന് മാധ്യമങ്ങൾ സ്കൂളിന് പുറത്ത് പോകണമെന്ന് അധികൃതർ. പിടിച്ചിറക്കുമെന്ന് പഞ്ചായത്തംഗത്തിന്റെ ഭീഷണിപ്പെടുത്തുകയും ചെയ്തു.മീഡിയവണ്‍ റിപ്പോര്‍ട്ടറെയും കാമറ പേഴ്സണെയും അധികൃതര്‍ പിടിച്ചു തള്ളി. സിപിഎം വാര്‍ഡ് അംഗം നിപുവിന്‍റെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തത്. പൊലീസ് നോക്കി നിൽക്കേയാണ് മാധ്യമപ്രവർത്തകരെ തടഞ്ഞത്.
അതേസമയം,സ്കൂളില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിടുകയും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്ത വിഷയത്തിൽ വിശദീകരണം തേടുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രശ്നങ്ങൾ ജനങ്ങളെ എത്തിക്കുന്നത് മാധ്യമങ്ങളാണ്.സംഭവത്തില്‍ പഞ്ചായത്തിനോട് വിശദീകരണം ചോദിക്കും. മാധ്യമങ്ങളെ അകത്ത് കയറ്റി വിടാൻ ആലപ്പുഴ ഡിഡിഇക്ക് വിദ്യാഭ്യാസ മന്ത്രി ഫോണിലൂടെ നിർദേശം നൽകുകയും ചെയ്തു.
ഞായറാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിലാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നത്.ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമാണ് തകർന്നത്. അവധി ദിവസമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാലാം ക്‌ളാസിന്റെ രണ്ട് ഡിവിഷനുകളും ഹെഡ് മാസ്റ്ററുടെ ഓഫീസും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതായി രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു. ഇന്ന് പുതിയ കെട്ടിടത്തില്‍ വെച്ച് ക്ലാസുകള്‍ നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് അധികൃതര്‍ ഭീഷണിപ്പെടുത്തിയത്.
മേൽകൂര തകർന്ന് വീണ സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് പുതിയ കെട്ടിടം തുറന്ന് കൊടുക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടത്. ഇന്നലെ രാത്രിയോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക് ഇന്ന് കെ എസ് യുവും, യൂത്ത്കോൺഗ്രസും മാർച്ച് നടത്തും.
Adjust Story Font
16

