മന്ത്രി ഒ.ജെ ജനീഷിന് വീട്ടില്‍ നിന്ന് ഭക്ഷണം കൊടുത്തു; തൃശൂരിൽ മുതിർന്ന സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ഭക്ഷണം നൽകിയതിന്റെ പേരിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി അപ്രതീക്ഷിതവും വേദനാജനകവുമാണെന്നും അബ്ദു റഹ്മാൻ പറഞ്ഞു

തൃശൂർ: മന്ത്രി ഒ.ജെ ജനീഷിന് വിരുന്നുരുക്കിയതിന്റെ പേരിൽ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഐ. തൃശൂർ അഷ്ടമിചിറ സ്വദേശിയായ മുതിർന്ന സിപിഐ പ്രവർത്തകൻ പി.എസ് അബ്ദു റഹ്മാനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
സിപിഐ അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടേതാണ് നടപടി. തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി പറയാൻ മന്ത്രി ഒ.ജെ ജനീഷ് നടത്തിയ സന്ദർശനത്തിനിടെ വീട്ടിൽ ഭക്ഷണം നൽകിയതിനെ തുടർന്നാണ് നടപടി. ഭക്ഷണം നൽകിയതിന്റെ പേരിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി അപ്രതീക്ഷിതവും വേദനാജനകവുമാണെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
അബ്ദുറഹ്മാന്റെ പ്രവർത്തനം പാർട്ടി വിരുദ്ധമാണെന്ന് ബ്രാഞ്ച് കമ്മിറ്റി വിലയിരുത്തി. പാർട്ടി അംഗമായ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടി പാർട്ടിക്ക് പൊതുസമൂഹത്തിൽ വലിയ അപമതിപ്പും അപമാനവും ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ കത്ത് നൽകിയിരിക്കുന്നത്.
'നാട്ടുകാരനും ഏറെ നാളായി അറിയാവുന്നതുമായ ഒരാൾ മന്ത്രിയായി വീട്ടിൽ വന്നപ്പോൾ സൽക്കരിക്കുക മാത്രമാണ് ചെയ്തത്. അതിൽ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ലായിരുന്നു. ഒരു മന്ത്രിക്ക് തന്റെ വീട്ടിൽ സ്വീകരണം നൽകാൻ കഴിഞ്ഞതില്‍ കുറ്റകരമായി ഒന്നും തോന്നിയില്ല. നമ്മുടെ നാട്ടില്‍നിന്നൊരു മന്ത്രിയുണ്ടാകുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഭക്ഷണം കൊടുത്തതില്‍ ഒരു തെറ്റും കാണുന്നില്ല'- പി.എസ് അബ്ദുറഹ്മാൻ പറഞ്ഞു.
Adjust Story Font
16

