യു.പ്രതിഭക്ക് പിന്നാലെ ഫാത്തിമ തഹിലിയക്ക് എതിരായ ലൈംഗികാധിക്ഷേപവും ചർച്ചയാകുന്നു
പ്രതിഭക്ക് എതിരെ നടന്നതിനെക്കാൾ ഹീനമായ വ്യക്താധിക്ഷേപമാണ് തഹിലിയക്ക് നേരെ നടക്കുന്നതെന്ന് യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറ പറഞ്ഞു

- Updated:
2026-03-26 05:19:58.0

കോഴിക്കോട്: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭക്ക് എതിരായ ലൈംഗികാധിക്ഷേപം വിവാദമായതിന് പിന്നാലെ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്ക് എതിരായ ലൈംഗികാധിക്ഷേപവും ചർച്ചയാകുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ രൂക്ഷമായ ലൈംഗികാധിക്ഷേപ കമന്റുകളാണ് തഹിലിയയുടെ പോസ്റ്റുകൾക്ക് താഴെ ഇടത് അനുകൂല സൈബർ പ്രൊഫൈലുകൾ നടത്തുന്നത്. ഹരിത വിവാദകാലത്തെ വിഷയങ്ങൾ ഉയർത്തിയാണ് അധിക്ഷേപം.
പ്രതിഭക്ക് എതിരെ നടന്നതിനെക്കാൾ ഹീനമായ അധിക്ഷേപമാണ് തഹിലിയക്ക് നേരെ നടക്കുന്നതെന്ന് യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറ പറഞ്ഞു. പരസ്യമായി ഓൺലൈനിൽ ഛർദിക്കുന്ന അധിക്ഷേപങ്ങൾ ഒന്നും കാണാത്തതല്ല. എല്ലാം തെളിവുകളോടെ എടുത്തുവെച്ചിട്ടുണ്ട്. പെണ്ണായാൽ തോന്നുന്നത് പറയാമെന്നും, അവളുടെ രാഷ്ട്രീയ, വ്യക്തി സ്വാതന്ത്ര്യത്തെ എപ്പോഴും ചോദ്യമുനയിൽ നിർത്താമെന്നതുമായ ധാരണ അശ്ലീലമാണ്. തഹിലിയക്കെതിരാവുമ്പോൾ അത് കാണാതിരിക്കുന്നതും, ഒന്നുകൂടി കടന്ന് അതിനു നേതൃത്വം നൽകുകയും ചെയ്യുന്നവർ, ഒരു ഇടതുപക്ഷ എംഎൽഎക്ക് എതിരാവുമ്പോൾ ക്ഷുഭിതരാവുന്നത് സ്ത്രീയോടുള്ള ബഹുമാനമല്ല, അവസരവാദമാണ്. ആ അവസരവാദംകൊണ്ട് സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിക്കില്ല, ആത്മാർഥതയില്ലാത്ത ഐക്യദാർഢ്യം കൊണ്ട് പ്രബുദ്ധ സ്ത്രീകളെ പറ്റിക്കരുതെന്നും നജ്മ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് യു.പ്രതിഭക്ക് എതിരെ കായംകുളത്തെ മുസ്‌ലിം ലീഗ് നേതാവ് എ.ഇർഷാദ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. അതിന് പിന്നാലെ ഇർഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. സംസ്ഥാന നേതൃത്വമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കായംകുളം മണ്ഡലത്തിലെ യുഡിഎഫ് കൺവീനറായിരുന്നു ഇർഷാദ്.
സ്ത്രീകൾക്കെതിരായ അധിക്ഷേപത്തിൽ ഇടതുപക്ഷത്തിന് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് കായംകുളത്തെ മുൻ യുഡിഎഫ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അരിത ബാബുവും രംഗത്തെത്തിയിരുന്നു. തനിക്കെതിരായ സൈബർ അധിക്ഷേപത്തിൽ നേരിട്ട് പരാതി നൽകിയിട്ടും മൗനം പാലിച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ സ്ത്രീത്വത്തെ കുറിച്ച് വാചാലനാകുന്നതെന്ന് അരിത പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പശുക്കളെ വളർത്തിയും പാൽ വിറ്റും ഉപജീവനം നടത്തുന്ന തന്റെ തൊഴിലിനെ പരിഹസിച്ചും അശ്ലീലച്ചുവയുള്ള കമന്റുകളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചും സൈബർ വെട്ടുകിളികൾ വേട്ടയാടിയപ്പോൾ ഇന്നത്തെ സ്ത്രീപക്ഷ സംരക്ഷകർ എവിടെയായിരുന്നുവെന്നും അവർ ചോദിച്ചു.
Adjust Story Font
16
