'അഭിമന്യുവിനെ കൊന്ന എസ്‍ഡിപിഐയോട്, വർഗീയതയോട് ഒരു ഘട്ടത്തിലും സന്ധിയില്ല'; മഹാരാജാസിന് മുന്നിൽ എസ്എഫ്ഐ ബാനർ
ഇന്നലെ വൈകുന്നേരമാണ് ബാനര്‍ ഉയര്‍ത്തിയത്

കൊച്ചി: സിപിഎം- എസ്‍ഡിപിഐ ധാരണയെ പരോക്ഷമായി വിമര്‍ശിച്ച് എറണാകുളം മഹാരാജാസ് കോളജിനു മുന്നില്‍ എസ്എഫ്ഐയുടെ ബാനര്‍. 'അഭിമന്യുവിനെ കൊന്ന എസ്ഡിപിഐയോട്,വര്‍ഗീയതയോട് സന്ധിയില്ല' എന്നാണ് ബാനറിലുള്ളത്.ഇന്നലെ വൈകുന്നേരമാണ് ബാനര്‍ ഉയര്‍ത്തിയത്.
അതേസമയം, വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് സിപിഎമ്മിലെ ആരും പറയുന്നതായി താൻ കേട്ടിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. എസ്ഡിപിഐ വോട്ട് വാങ്ങുമോ എന്ന ചോദ്യത്തിന് വോട്ടർ പട്ടികയിൽ ആരുടെയും പേര് പ്രത്യേകമായി രേഖപ്പെടുത്തുന്നില്ലല്ലോ എന്നായിരുന്നു മറുപടി. മീഡിയവൺ 'തീപാറും മണ്ഡലത്തിലാ'യിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
സിപിഎം- എസ്ഡിപിഐ ധാരണയെച്ചൊല്ലി വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ എന്ന് വി.ഡി സതീശൻ വെല്ലുവിളിച്ചിരുന്നു. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് അസന്നിഗ്ദ്ധമായി പറയേണ്ട കാര്യമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നേരത്തെ പ്രതികരിച്ചത്. മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യു ധീരനായ കമ്യൂണിസ്റ്റാണെന്നും, ആ രക്തസാക്ഷിത്വം പാർട്ടി എക്കാലവും ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, കേരളത്തില്‍ പരസ്യപ്രചാരണത്തിന് ഇനി മൂന്ന് നാൾ ബാക്കി നിൽക്കെ പ്രചാരണം സജീവമാക്കി മുന്നണികൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കാസർകോട് പ്രചാരണത്തിനെത്തും. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കോൺഗ്രസിനായി വോട്ട് തേടി കേരളത്തിലുണ്ട്. സിപിഎമ്മിനായി പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവർ കണ്ണൂർ ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കും.
Adjust Story Font
16

