സ്പ്രിൻക്ലര്‍ ഇടപാട്; ദുരുദ്ദേശ്യമുണ്ടെന്ന് കണ്ടെത്താനായില്ല, സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ഹൈക്കോടതി
ഡാറ്റയുടെ ശേഖരണം സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു

എറണാകുളം: കോവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി സ്പ്രിൻക്ലര്‍ കമ്പനിയുമായി നടത്തിയ ഇടപാടില്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ഹൈക്കോടതി. കരാറുണ്ടാക്കിയതില്‍ സര്‍ക്കാരിന് ദുരുദ്ദേശ്യമുണ്ടായിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത്. കോവിഡ് സാഹചര്യം കണക്കിലെടുത്തായിരുന്നു ഇത്തരമൊരു കരാര്‍ വേണ്ടിവന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. സ്പ്രിൻക്ലര്‍ കമ്പനിയെ ഒരു ഉപാധിയായി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചത്. ഡാറ്റയുടെ ശേഖരണം സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇടപാടില്‍ സര്‍ക്കാരിന് ദുരുദ്ദേശമുണ്ടായിരുന്നെന്ന പ്രതിപക്ഷത്തിന്റെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.
നേരത്തെ, സ്പ്രിൻക്ലര്‍ കമ്പനിയുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് രേഖകള്‍ ചോരുന്നുണ്ടോയെന്ന ചോദ്യത്തിന് കോവിഡ് പടരുന്ന സാഹചര്യത്തില്‍ പെട്ടെന്നെടുത്ത തീരുമാനമാണെന്നും ഗൗരവമുള്ള വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു.
Adjust Story Font
16

