എൽഡിഎഫിന്‍റെ അവകാശവാദം വോട്ടെണ്ണൽ വരെ, ഭരണം യുഡിഎഫിനുള്ളത്: സണ്ണി ജോസഫ്
യുഡിഎഫ് ക്യാമ്പ് മോശമല്ലാത്ത കോൺഫിഡൻസിലാണെന്നും കണ്ണൂരിൽ ആറ് സീറ്റ് വരെ യുഡിഎഫ് നേടുമെന്നും സണ്ണി ജോസഫ് മീഡിയവണിനോട്

കണ്ണൂർ: എൽഡിഎഫിന്‍റെ അവകാശവാദം വോട്ടെണ്ണൽ വരെ മാത്രമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത്തവണ യുഡിഎഫ് ക്യാമ്പ് മോശമല്ലാത്ത കോൺഫിഡൻസിലാണെന്നും കണ്ണൂരിൽ ആറ് സീറ്റ് വരെ യുഡിഎഫ് പിടിച്ചെടുക്കുമെന്നും സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു.
'അട്ടിമറി വിജയം നേരിടുമെന്ന് എല്ലാ തെരഞ്ഞെടുപ്പുകളിലും അവർ പറയാറുള്ളതാണ്. ഫലം പുറത്തുവരുന്നത് വരെ മാത്രമേ അവരുടെ അവകാശവാദം നിലനിൽക്കുകയുള്ളൂ. ഇത്തവണ ജനങ്ങളിൽ നിന്ന് എക്കാലത്തേക്കാളും കൂടുതൽ പിന്തുണ ലഭിച്ചിട്ടുണ്ട്. ഭൂരിപക്ഷം കൂടുമെന്നാണ് ഞങ്ങളുടെയെല്ലാം പ്രതീക്ഷ. മോശമല്ലാത്ത കോൺഫിഡൻസിലാണ് ഞങ്ങളുള്ളത്. മുഖ്യമന്ത്രി ചർച്ചകളെല്ലാം ഞങ്ങൾക്കിടയിൽ സജീവമായി നടക്കുന്നുണ്ട്. എങ്കിലും, അതിനൊരു മാനദണ്ഡം നിലനിൽക്കുന്നുണ്ട്. അതനുസരിച്ചേ ചെയ്യുകയുള്ളൂ'. സണ്ണി ജോസഫ് പ്രതികരിച്ചു.
'ഉപമുഖ്യമന്ത്രി സ്ഥാനം ഇത്തവണ കേരളത്തിൽ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടി സാഹിബ് ആവർത്തിച്ചുപറഞ്ഞ അക്കാര്യത്തിൽ ഇനി കൂടുതലൊന്നും പറയാനില്ല. മോശമല്ലാത്ത കോൺഫിഡൻസിൽ തന്നെയാണ് ഞങ്ങളുള്ളത്. ആറോളം സീറ്റുകളിൽ വിജയിച്ച് കണ്ണൂർ ജില്ലയിൽ യുഡിഎഫ് മേൽക്കൈ നേടുമെന്നാണ് കണക്കുകൂട്ടൽ'. സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
തൊടുപുഴയിലും കടുത്തുരുത്തിയിലും ചങ്ങനാശ്ശേരിയിലും യുഡിഎഫ് വലിയ നേട്ടമുണ്ടാക്കുമെന്ന് അപു ജോസഫും മീഡിയവണിനോട് പ്രതികരിച്ചു. യുഡിഎഫ് തരംഗമുണ്ടായാൽ പാർട്ടി മത്സരിച്ച എട്ട് സീറ്റിലും ജയിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്നും അപു ജോസഫ് മീഡിയവണിനോട് പറഞ്ഞു. മറ്റ് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നം ജനവികാരം എന്താണെന്ന് വ്യക്തികൾക്ക് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2001-ന് സമാനമായി കേരളത്തിൽ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പി.സി വിഷ്ണുനാഥും പ്രതികരിച്ചു. '10 വർഷം ഭരണത്തിൽ ഇരുന്നപ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ട് ഇടതുപക്ഷം മനസിലാക്കിയില്ല. ഭരണവിരുദ്ധ വികാരവും യുഡിഎഫ് അനുകൂല തരംഗവും സംസ്ഥാനത്തുണ്ട്. കുണ്ടറയിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ഞങ്ങൾ വിജയിക്കും. ഭരണം ലഭിച്ചാൽ തർക്കങ്ങൾ കൂടാതെ മുഖ്യമന്ത്രിയെ കണ്ടെത്തും. കോൺഗ്രസിന് അതിനെല്ലാം ഞങ്ങളുടേതായ രീതികളുണ്ട്'. വിഷ്ണുനാഥ് പറഞ്ഞു.
Adjust Story Font
16

