എല്ലാവരുമായും സൗഹൃദത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നു, അനാവശ്യ വിവാദമുണ്ടാക്കിയത് സജി ചെറിയാൻ: സണ്ണി ജോസഫ്
എന്തെങ്കിലും പ്രയാസങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്നും സണ്ണി ജോസഫ്

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ എന്‍എസ്എസ്-എസ്എന്‍ഡിപി വിമര്‍ശനത്തെ പ്രതിരോധിക്കാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എല്ലാവരുമായും സൗഹൃദത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് മാത്രമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
'ഞങ്ങള്‍ വളരെ നല്ല സൗഹൃദമാണ് ആഗ്രഹിക്കുന്നത്. എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കനാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പറഞ്ഞുവെച്ച കാര്യങ്ങള്‍ക്ക് മറുപടി പറയുക മാത്രമാണ് ചെയ്തത്. സജി ചെറിയാനാണ് അത് അനാവശ്യമായി വിവാദമാക്കിയത്. അതിനെയാണ് എതിര്‍ക്കേണ്ടത്'. സണ്ണി ജോസഫ് വ്യക്തമാക്കി.
സതീശനെതിരെ ആരോപണവുമായി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സമുദായത്തിന്റെ പിന്തുണ തേടി വിജയിച്ച ശേഷം സമുദായ നേതാക്കളുടെ പിന്തുണ തേടി തിണ്ണ നിരങ്ങില്ലെന്ന് സതീശന്‍ പറഞ്ഞുവെന്നും എന്നാല്‍ അത് പറയാനുള്ള അര്‍ഹത സതീശനില്ലെന്നുമായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. സതീശന്‍ ഈ സമീപനം തുടര്‍ന്നാല്‍ തിരിച്ചടി കിട്ടും. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും സുകുമാരന്‍ പറഞ്ഞിരുന്നു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ കേരളയാത്രയുടെ സമാപനവേദിയില്‍ പ്രതിപക്ഷനേതാവ് പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ സജി ചെറിയാനും നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ മറ്റാരും നടത്താത്ത മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശമാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്നും സതീശന്റെ പരാമര്‍ശങ്ങളെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയണമെന്നുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.
Adjust Story Font
16

