തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വെള്ളം തളിച്ചുള്ള ലീഗ് പ്രവർത്തകരുടെ പ്രതീകാത്മക ശുദ്ധീകരണം വിവാദത്തിൽ
ചാണക വെള്ളം തളിച്ച് ശുചീകരിച്ചത് നിലവിലെ പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിക്കുന്നതെന്ന് സിപിഎം; ചാണക വെള്ളം തളിച്ചെന്നത് വ്യാജപ്രചാരണം ആണെന്ന് യുഡിഎഫ്

കോഴിക്കേട്: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിൽ ഭരണം പിടിച്ചതിന് പിന്നാലെ പഞ്ചായത്ത് ഓഫീസിൽ വെള്ളം തളിച്ച് പ്രതീകാത്മകമായി ശുദ്ധീകരിച്ച ലീഗ് പ്രവർത്തകരുടെ വിജയാഹ്ലാദം വിവാദത്തിൽ. ചാണക വെള്ളം തളിച്ച് ശുചീകരിച്ചത് നിലവിലെ പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിക്കുന്നതാണെന്ന് സിപിഎം ആരോപണം.
സമീപ പഞ്ചായത്തിൽ ഒന്നും ഇല്ലാത്ത വിധമുള്ള ആഹ്ലാദപ്രകടനം തനിക്കെതിരായ ജാതീയമായ അധിക്ഷേപമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി പറഞ്ഞു. എന്നാൽ, ചാണക വെള്ളം തളിച്ചെന്നത് വ്യാജപ്രചാരണം ആണെന്നും ജാതീയമായ വിഭജനം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നുമാണ് യുഡിഎഫ് വിശദീകരണം. വ്യക്തിപരമായ അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായും യുഡിഎഫ് പ്രദേശിക നേതൃത്വം പറഞ്ഞു.
ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 20 വാർഡുകളിൽ 19 വാർഡുകളിലും യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചിരുന്നു.കഴിഞ്ഞ തവണ 10 വാർഡുകളോടെ ഭരണം പിടിച്ച എൽഡിഎഫ് ഇത്തവണ ഒരു വാർഡിൽ മാത്രമാണ് ജയിച്ചത്.
Adjust Story Font
16

