എസ്‌സി എസ്ടി വിഭാഗത്തിന്റെ ഉന്നമനത്തിന് തുരങ്കം വെക്കുന്ന നിലപാടാണ് അടൂർ പറഞ്ഞത്; കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്‌സൺ
അടൂരിന്റെ പരാമർശത്തിന് നിറഞ്ഞ കൈയടി ലഭിച്ചത് അത്ഭുതപ്പെടുത്തിയെന്നും പുഷ്പവതി പറഞ്ഞു

തിരുവനന്തപുരം: പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതെന്ന് കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പവതി പൊയ്പ്പാടത്ത്. അടൂരിന്റെ പരാമർശത്തിന് നിറഞ്ഞ കൈയടി ലഭിച്ചത് അത്ഭുതപ്പെടുത്തിയെന്നും പുഷ്പവതി പറഞ്ഞു.
ദലിത് വിഭാഗത്തിന്റെ പ്രശ്‌നങ്ങൾ കോൺക്ലേവിൽ ചർച്ചയായെന്നും പുഷ്പവതി പൊയ്പ്പാടത്ത് പറഞ്ഞു. എസ്‌സി എസ്ടി വിഭാഗം നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട വിഭാഗമാണ്. തക്കതായ മറുപടി കൊടുക്കാൻ പറ്റി. സദസ്സിൽ നിന്നും ആരും പ്രതികരിക്കുന്നില്ലല്ലോ എന്നതാണ് ആലോചിച്ചത്. അടൂരിനോടുള്ള ബഹുമാനം നിലനിർത്തിയാണ് അഭിപ്രായം പറഞ്ഞതെന്നും പുഷ്പവതി പറഞ്ഞു.
പട്ടികജാതി പട്ടികവർഗ വിഭാഗത്തിനും സ്ത്രീകൾക്കും നൽകുന്ന സർക്കാർ ധനസഹായത്തിനെതിരെയായിരുന്നു അടൂരിന്റെ പരാമർശം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിനിമയെടുക്കാൻ ഒന്നരക്കോടി രൂപ നൽകുന്നതിന് മുമ്പ് പരിശീലനം നൽകണമെന്നും സ്ത്രീയയായത് കൊണ്ട് മാത്രം പണം നൽകരുതെന്നുമായിരുന്നു അടൂർ പറഞ്ഞത്. ഒന്നരക്കോടി രൂപയ്ക്ക് പകരം 50 ലക്ഷം വീതം മൂന്നുപേർക്ക് നൽകാമെന്നും അടൂർ പറഞ്ഞിരുന്നു.
എന്നാൽ അടൂരിന്റെ പരാമർശത്തിനെതിരെ മന്ത്രി സജി ചെറിയാനും രംഗത്തെത്തി. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് മുന്നോട്ട് വരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനായാണ് ഒന്നരക്കോടി വീതം രണ്ടുപേർക്ക് നൽകിയത്. സ്ത്രീകൾക്ക് മുന്നോട്ട് വരാൻ വേണ്ടിയാണ് പണം നൽകിയതെന്നും നല്ല സിനിമകൾക്ക് കൂടുതൽ പണം നൽകണമെന്നാണ് സർക്കാരിന് താൽപര്യമെന്നും സജി ചെറിയാൻ പറഞ്ഞു.
Adjust Story Font
16

