തിരുവനന്തപുരം വെണ്ണിയൂരിൽ വീട്ടിൽ വൻ കവർച്ച; 80 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി
വെണ്ണിയൂർ സ്വദേശി ഗിൽബർട്ടിന്‍റെ വീട്ടിലാണ് മോഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ സ്വർണക്കവർച്ച. റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗില്‍ബർട്ടിന്‍റെ വീട്ടിൽനിന്ന് 80 പവനിലധികം സ്വർണം കവർന്നു വീട്ടിൽ ആരും ഇല്ലായിരുന്ന സമയത്തായിരുന്നു മോഷണം.
വെണ്ണിയൂരിലാണ് വൻ സ്വർണക്കവർച്ച. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് മോഷണം നടന്നത്. ഗില്‍ബർട്ടിന്റെ സഹോദരിയുടെ മകൻ മരിച്ചിരുന്നു. ഇതിനുശേഷം എല്ലാദിവസവും ഗിൽബർട്ടും കുടുംബവും രാത്രിയാകുമ്പോൾ തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകും. ഇന്നലെയും പതിവുപോലെ ഇവർ പോയി. പിന്നാലെയാണ് മോഷണം നടന്നത്. മോഷ്ടാക്കൾ വീടിന്‍റെ മുന്നിലെ വാതിൽ കുത്തി പൊളിച്ചു. അകത്തുകയറി മുറികൾ ഓരോന്നും തുറന്നു.
താഴത്തെ നിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ഗില്‍ബർട്ടിന്‍റെ ഭാര്യയുടെ 16 പവനും ഒരു ലക്ഷം രൂപയും കവർന്നു. മുകളിലത്തെ നിലയിൽ മരുമകളുടെ സ്വർണം സൂക്ഷിച്ചിരുന്നതും സംഘം എടുത്തു. ഗില്‍ബർട്ടിന്‍റെ മകളുടെ സ്വർണം നഷ്ടമായില്ല. പുലർച്ചെ 5 മണിക്ക് തിരികെയെത്തിയപ്പോഴാണ് കുടുംബം മോഷണ വിവരം അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. വീട്ടിൽ സിസിടിവി ഉണ്ടായിരുന്നില്ല. സമീപപ്രദേശങ്ങളിലെ സിസിടി ദൃശ്യങ്ങൾ വിഴിഞ്ഞം പൊലീസ് പരിശോധിച്ചിട്ടുണ്ട്. ഗില്‍ബർട്ടും കുടുംബവും വീട്ടിൽനിന്ന് ആ രാത്രി പതിവായി മാറിനിൽക്കുന്നുവെന്ന് അറിയാവുന്ന ആളാണ് മോഷണം നടത്തിയിരുന്നതാണ് സംശയിക്കുന്നത്.
Adjust Story Font
16

