Quantcast

'കാമറ ഏത് ആംഗിളിൽ വച്ചാലും പ്രധാനമന്ത്രിക്കു പിറകിൽ മുരളി വരും'; പരിഹാസവുമായി ടി.ജി മോഹൻദാസ്

''മുരളീധരൻ പാർലമെന്ററികാര്യ മന്ത്രിയാണ്. വ്യക്തിവൈരാഗ്യം മാത്രമാണ് വിമർശനത്തിനു പിന്നിൽ. ''

MediaOne Logo

Web Desk

  • Updated:

    2022-12-11 06:09:05.0

Published:

11 Dec 2022 6:07 AM GMT

കാമറ ഏത് ആംഗിളിൽ വച്ചാലും പ്രധാനമന്ത്രിക്കു പിറകിൽ മുരളി വരും; പരിഹാസവുമായി ടി.ജി മോഹൻദാസ്
X

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ കടുത്ത പരിഹാസവും വിമര്‍ശനവുമായി സംഘ്പരിവാർ സൈദ്ധാന്തികനും ബി.ജെ.പി സംസ്ഥാന ബൗദ്ധിക വിഭാഗം മുൻ തലവനുമായ ടി.ജി മോഹൻദാസ്. പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാനെത്തുമ്പോഴെല്ലാം കാമറയിൽ വരുന്ന തരത്തിൽ സ്ഥിരമായി മുരളീധരനുമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹൻദാസിന്റെ വിമർശനം. നല്ല സാമർത്ഥ്യമാണെന്നും ഇത്തരം പെരുമാറ്റം ആരും മനസിലാക്കുന്നില്ലെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പിറകിൽ, സൈഡിലായി വിഡിയോയിൽ വരത്തക്കവിധം ഇരിക്കും! കാമറ ഏത് ആംഗിളിൽ വച്ചാലും മുരളി അതിൽ വരും. കൊള്ളാം! നല്ല സാമർത്ഥ്യം. പക്ഷേ, ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ലെന്ന് കരുതരുത് കെട്ടോ-ഫേസ്ബുക്കിൽ ടി.ജി മോഹൻദാസ് കുറിച്ചു.

ഇതിനുമുൻപും ബി.ജെ.പി നേതൃത്വത്തിനെതിരെ ടി.ജി മോഹൻദാസ് പരസ്യ വിമർശനം നടത്തിയിരുന്നു. ജനങ്ങൾ പ്രശ്‌നങ്ങൾ പറയാൻ വിളിക്കുമ്പോൾ നേതാക്കൾ ഫോണെടുക്കുന്നില്ലെന്നാണ് കഴിഞ്ഞ ആഗസ്റ്റിൽ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയത്. ''പ്രിയ ബി.ജെ.പി നേതാക്കളേ, വിളിക്കുന്നത് ആരോ ആവട്ടെ, ദയവു ചെയ്ത് ഫോൺ എടുക്കണം. അത് വലിയൊരു കാര്യമാണ്. അതുകൊണ്ടുമാത്രം പലരും സംപ്രീതരാകും. കാര്യം നടക്കാത്തതാണെങ്കിൽ അതു തുറന്നുപറഞ്ഞ് ആശ്വസിപ്പിക്കണം. നടക്കുന്നതാണെങ്കിൽ ചെയ്തുകൊടുക്കണം. ഊണ് കൊടുത്തില്ലെങ്കിൽ ഊട്ടുപുരയെങ്കിലും കാണിച്ചുകൊടുക്കണം. പുണ്യം കിട്ടും, വോട്ടും കിട്ടും. ഇതിലധികം എങ്ങനെ യാചിക്കണമെന്ന് എനിക്കറിയില്ല..''-ഫേസ്ബുക്ക് കുറിപ്പിൽ ടി.ജി മോഹൻദാസ് പറഞ്ഞു.

അതേസമയം, വി. മുരളീധരനെതിരായ പോസ്റ്റിനെതിരെ സംഘ്പരിവാർ അനുകൂലികൾ കടുത്ത വിമർശനവും നടത്തുന്നുണ്ട്. വിലകുറഞ്ഞ അഭിപ്രായപ്രകടനമാണിതെന്നും വ്യക്തിവൈരാഗ്യം മാത്രമാണ് ഇതിനു പിന്നിലുള്ളതെന്നും ഒരാൾ കമന്റായി കുറിച്ചു. മുരളീധരൻ പാർലമെന്ററികാര്യ മന്ത്രിയാണെന്നും ഇത് മനസിലാക്കാതെ തരംതാഴരുതെന്നും മറ്റൊരു പ്രവർത്തകൻ പ്രതികരിച്ചു.

Summary: Whenever the Prime Minister comes to speak in the Rajya Sabha, V. Muraleedharan happens to be sitting at the back, side to side in the video''; criticizes RSS intellectual TG Mohandas

TAGS :

Next Story