സ്ഥാനാർഥി നിർണയത്തിൽ കാലതാമസം ഉണ്ടായിട്ടില്ല, കുഴപ്പമുണ്ടെന്ന് കാണിക്കാൻ മാധ്യമങ്ങൾ വ്യാജവാർത്ത നൽകി: വി.ഡി സതീശൻ
കോന്നിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പാർട്ടി തീരുമാനം അംഗീകരിക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞു

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും. കോൺഗ്രസിൽ കുഴപ്പമുണ്ടെന്ന് കാണിക്കാൻ മാധ്യമങ്ങൾ വ്യാജവാർത്ത നൽകിയെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. കോന്നിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പാർട്ടി തീരുമാനം അംഗീകരിക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഡൽഹിയിലും കേരളത്തിലുമായി ദിവസങ്ങൾ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ഇന്നലെ രാത്രിയോടെ കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയത്. പട്ടിക വൈകിയതിൽ ഏറെ പഴികേട്ട നേതൃത്വം ഒടുവിൽ വിശദീകരണവുമായി രംഗത്തെത്തി. ദേശീയ പാർട്ടിയെന്ന നിലയിൽ നടപടികൾ ഏറെ പൂർത്തിയാക്കാൻ ഉള്ളതുകൊണ്ടാണ് പട്ടിക വൈകാൻ കാരണമെന്നാണ് പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫ് കൺവീനറുടെയും വിശദീകരണം.
ഏറ്റവും വേഗത്തിലുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം എന്നും 100 സീറ്റുമായി യുഡിഎഫ് തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസിൽ വലിയ കുഴപ്പമുണ്ടെന്ന് കാണിക്കാൻ ചില മാധ്യമങ്ങൾ വ്യാജവാർത്ത നൽകി എന്നും സതീശന്റെ വിമർശനം. എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകാതിരുന്നത് പല ഘടകങ്ങൾ പരിശോധിച്ച ശേഷം എന്നും സതീശന്റെ വിശദീകരണം.
കോന്നിയിലെ ജനങ്ങൾ താൻ നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നതായും അടൂർ പ്രകാശ്. എന്നാൽ എഐസിസി തീരുമാനം അംഗീകരിക്കുന്നു. പാർട്ടി തീരുമാനം വരാതിരുന്നത് കൊണ്ടാണ് എഫ്ബി പോസ്റ്റ് പിൻവലിച്ചതെന്നും അടൂർ പ്രകാശ്. ഭൂരിഭാഗം സ്ഥാനാർത്ഥികളും നാളെത്തന്നെ പത്രിക സമർപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
Adjust Story Font
16

