മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
''ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വർഗീയ പ്രീണന നയം നടക്കുന്നു. സംഘ്പരിവാറിന് മുന്നിൽ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നിൽക്കുകയാണ് പിണറായി''

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
വന്യജീവി ആക്രമണത്തിലെ സർക്കാർ നിഷ്ക്രിയത്വം ,സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തെ അടിസ്ഥാന വികസനം മുടങ്ങുമ്പോൾ ധൂർത്ത് നടത്തുന്നത് , പട്ടികജാതി - പട്ടിക വർഗ സ്കോളർഷിപ്പുകൾ നൽകാത്തത് , ദേശീയപാത തകർന്നിട്ട് ബി ജെപിയെ തൃപ്തിപ്പെടുത്താൻ പരാതിയില്ലെന്ന് പറഞ്ഞതടക്കം കേരളം അഭിമുഖീകരിക്കുന്ന വിഷയങ്ങളിലെ ഏഴ് ചോദ്യങ്ങളാണ് വി.ഡി സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചത്.
'' മുഖ്യമന്ത്രിയുടെ മലപ്പുറം വിരോധം സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ്. അത് ഡൽഹിയിൽ ചെന്ന് കത്തിപ്പടർത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വർഗീയ പ്രീണന നയം നടക്കുന്നു. സംഘപരിവാറിന് മുന്നിൽ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നിൽക്കുകയാണ് പിണറായി. എന്നിട്ട് സംഘപരിവാറിൻ്റെ അജണ്ട കേരളത്തിൽ പറയുന്നു''- സതീശന്‍ പറഞ്ഞു.
സതീശന്‍ മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍.
1.വന്യജീവി ആക്രമണത്തിൽ എന്തുകൊണ്ട് നിഷ്‌ക്രിയത്വം പാലിക്കുന്നു?
2.ആശമാരെ അപമാനിച്ചതെന്തിന്?
3.ദേശീയപാത അഴിമതി മറച്ചുവെക്കുന്നതെന്തിന്?
4.എസ്.സി,എസ്.ടി സ്‌കോളർഷിപ്പുകൾ നൽകാത്തത് എന്തുകൊണ്ട്?
5.കേരളത്തിലെ ലഹരിയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം ഏറ്റെടുക്കാത്തതെന്തുകൊണ്ട്?
6.സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുമ്പോഴും ധൂർത്ത് നടത്തുന്നതെന്തിന്?
7.റബറിന് തറവില 250രൂപ കൊടുക്കാത്തതെന്തുകൊണ്ട്? നെല്ലു സംഭരണം നടത്താത്തതെന്തുകൊണ്ട് ?
മറ്റ് വിവാദങ്ങൾ ഒഴിവാക്കി ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്ന വിഷയങ്ങളാണ് യുഡിഎഫ് അവസാന ദിവസങ്ങളിൽ ഉയർത്തികാട്ടുന്നത്. വെൽഫയർ പാർട്ടി യു ഡി എഫിനെ പിന്തുണച്ചതും , ഫലസ്തീൻ ഇസ്രായേലിൽ വിഷയവുമാണ് മുഖ്യമന്ത്രിയടക്കം പ്രചാരണത്തിൽ ഉയർത്തി കാട്ടുന്നത്. മണ്ഡലത്തിൻ്റെ പരമാവധി സ്ഥലങ്ങളിൽ എത്തനാണ് സ്ഥാനാർഥികളുടെ ശ്രമം. പ്രധാന നേതാക്കളെ ഇറക്കിയുള്ള ശക്തി പ്രകടനവും നടക്കും.
Adjust Story Font
16

