തൃത്താലയിലും സംവാദം; എം.ബി രാജേഷിന്റെ വെല്ലുവിളി ഏറ്റെടുത്ത് വി.ടി ബൽറാം
വി.ടി ബൽറാം എംഎൽഎയായ പത്ത് വർഷത്തേയും എം.ബി രാജേഷ് എംഎൽഎയായ അഞ്ച് വർഷത്തെയും വികസനങ്ങളെ മുൻനിർത്തിയാണ് സംവാദം.

- Published:
30 March 2026 3:00 PM IST

തൃത്താല: സംസ്ഥാനത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടക്കുമെന്ന വാര്‍ത്തകള്‍ക്കിടെ തൃത്താല മണ്ഡലത്തിലും സമാനമായ രീതിയിൽ വികസന സംവാദത്തിന് കളമൊരുങ്ങുന്നു.
എൽഡിഎഫ് സ്ഥാനാർഥി എം.ബി രാജേഷിന്റെ വെല്ലുവിളി ഏറ്റെടുത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി.ടി ബല്‍റാം രംഗത്ത് എത്തി. വി.ടി ബൽറാം എംഎൽഎയായ പത്ത് വർഷത്തേയും എം.ബി രാജേഷ് എംഎൽഎയായ അഞ്ച് വർഷത്തെയും വികസനങ്ങളെ മുൻനിർത്തിയാണ് സംവാദം.
വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ തൃത്താലയിലെ ജനങ്ങൾ തീരുമാനിക്കട്ടെ, ആരാണ് ബെസ്റ്റെന്നും. തൃത്താലക്കാർ തന്നെ പറയട്ടെ, നിലവിലെ അവസ്ഥയിൽ അവർ യഥാർത്ഥത്തിൽ ഹാപ്പി ആണോ എന്നും വെല്ലുവിളി സ്വീകരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ വി.ടി ബല്‍റാം പറഞ്ഞു.
നേരത്തെ എം.ബി രാജേഷ് സംവാദത്തിന് ക്ഷണിച്ചപ്പോൾ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആദ്യം സംവാദം നടത്തട്ടെ എന്നാണ് വി.ടി ബൽറാം നിലപാട് എടുത്തിരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നേരിട്ടുള്ള സംവാദത്തിനുള്ള പ്രതിപക്ഷ നേതാവിൻ്റെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചതായി വാർത്ത വരുന്നു. കഴിഞ്ഞ ഡിസംബർ മാസം മുതൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്ന ഇക്കാര്യം ഇപ്പോഴാണ് സ്വീകരിക്കപ്പെടുന്നത്. തീയ്യതിയും സ്ഥലവും പ്ലാറ്റ്ഫോമും തീരുമാനിക്കപ്പെട്ടിട്ടില്ല എന്നറിയുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് തൊട്ടുപിന്നാലെ തൃത്താല മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർത്ഥിയുമായി അത്തരമൊരു സംവാദത്തിന് ഞാനും യുഡിഎഫും തയ്യാറാണ്. പത്ത് വർഷവും അഞ്ച് വർഷവും എന്ന താരതമ്യത്തിലെ അസമത്വം പോലും പരിഗണിക്കേണ്ടതില്ല. ഭരണപക്ഷ എംഎൽഎ എന്ന നിലയിലെ 2011-16 കാലത്തെ എൻ്റെ അഞ്ച് വർഷവും ഭരണപക്ഷത്തെ പ്രമുഖ മന്ത്രിയും സ്പീക്കറുമെന്ന നിലയിലെ എതിർ സ്ഥാനാർത്ഥിയുടെ 2021-26 കാലത്തെ അഞ്ച് വർഷവും തന്നെ താരതമ്യത്തിനെടുക്കാം.
വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ തൃത്താലയിലെ ജനങ്ങൾ തീരുമാനിക്കട്ടെ, ആരാണ് ബെസ്റ്റെന്ന്. തൃത്താലക്കാർ തന്നെ പറയട്ടെ, നിലവിലെ അവസ്ഥയിൽ അവർ യഥാർത്ഥത്തിൽ ഹാപ്പി ആണോ എന്ന്.
Adjust Story Font
16
