'ശ്രുതിക്ക് വീട് നൽകാമെന്ന് പറഞ്ഞത് ടി.സിദ്ദീഖ് അല്ല'; സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം തെറ്റെന്ന് ഫിലോകാലിയ ഫൗണ്ടേഷൻ
തറക്കല്ലിടൽ കർമത്തിന് എംഎൽഎ എന്ന നിലയിലാണ് സിദ്ദീഖിനെ ക്ഷണിച്ചതെന്ന് ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരി ജിജി മരിയോ പറഞ്ഞു

- Updated:
2026-04-05 10:55:55.0

കോഴിക്കോട്: വയനാട്ടിലെ ദുരന്തബാധിത ശ്രുതിക്ക് ടി.സിദ്ദീഖ് എംഎൽഎ വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിന്റെ ആരോപണം തള്ളി ഫിലോകാലിയ ഫൗണ്ടേഷൻ. വീട് നൽകാമെന്ന് പറഞ്ഞത് ടി.സിദ്ദീഖ് അല്ല. ഫിലോകാലിയ ആണെന്ന് ഫൗണ്ടേഷൻ നടത്തിപ്പുകാരി ജിജി മരിയോ പറഞ്ഞു.
എംഎൽഎ എന്ന നിലയിൽ തറക്കല്ലിടൽ കർമത്തിന് സിദ്ദീഖിനെ ക്ഷണിച്ചതാണ്. അദ്ദേഹം സന്തോഷത്തോടെ അത് നിർവഹിച്ചു. സ്ഥലം ഒരു വ്യക്തി തന്നതാണ്. റോഡിലേക്ക് കുത്തനെ ഇറങ്ങുന്ന സ്ഥലമായതുകൊണ്ട് കെട്ടിപ്പൊക്കാൻ കൂടുതൽ ചെലവ് വന്നു. അപ്രതീക്ഷിതമായി അധികബാധ്യത വന്നതുകൊണ്ടാണ് വീട് നിർമാണം വൈകുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം പൂർണമായും തെറ്റാണെന്നും ജിജി മരിയോ പറഞ്ഞു.
കോൺഗ്രസിന്റെ വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് സിപിഎം ജില്ലാ സെക്രട്ടറി ടി.സിദ്ദീഖിനെതിരെ ആരോപണമുന്നയിച്ചത്. സിദ്ദീഖ് ശ്രുതിയെ വഞ്ചിച്ചുവെന്നും എംഎൽഎയെ വിശ്വസിച്ച് സർക്കാർ ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് പറഞ്ഞ ശ്രുതി ഇപ്പോൾ വീണ്ടും സർക്കാരിനെ സമീപിച്ചിരിക്കുകയാണ് എന്നുമായിരുന്നു റഫീഖിന്റെ ആരോപണം.
Adjust Story Font
16
