'അർഹതയുള്ളത് കൊണ്ടാണ് ചോദിച്ചത്, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം'; കടുപ്പിച്ച് സിപിഐ
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിനെ സിപിഐ വിമർശിച്ചു

കോട്ടയം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് സിപിഐ. ആവശ്യത്തിൽ നിന്ന് എന്തിന് പിറകോട്ട് പോകണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു. പാർട്ടിക്ക് അർഹതയുള്ളത് കൊണ്ടാണ് ചോദിച്ചതെന്നും ആ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
'അംഗീകരിച്ചത് തന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ന്യായമായ ആവശ്യം തന്നെയാണല്ലോ. പിറകോട്ട് പോകില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഏറ്റെടുക്കുന്നതിനായുള്ള ചർച്ചകൾ തുടരുകയാണ്. ആ സ്ഥാനം സിപിഐക്ക് കിട്ടിയിരിക്കും. ആ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ സിപിഐയിൽ ധാരണയായിട്ടുണ്ട്. തീരുമാനമാകുന്നതോടെ തൊട്ടടുത്ത സെക്കൻഡുകളിൽ പ്രഖ്യാപനമുണ്ടാകും'. ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.
യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിൽ സിപിഐയും വിമർശനമുന്നയിച്ചു. 'ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങളാണ് ചൊല്ലിയത്. അത് ചൊല്ലേണ്ടതില്ലെന്ന കാര്യത്തിൽ കോൺഗ്രസും എടുത്ത തീരുമാനമായിരുന്നു. എന്നിട്ടും കോൺഗ്രസ് നിഷ്കരുണം അത് നടപ്പിലാക്കി. ആ ഭാഗം ഒഴിവാക്കേണ്ടതായിരുന്നു'. ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിൽ ബേപ്പൂർ നിയുക്ത എംഎൽഎ മുഹമ്മദ് റിയാസും ആശങ്കയറിയിച്ചിരുന്നു.
Adjust Story Font
16

