ജോസ് കെ. മാണി മുന്നണി വിടുമോ?;എൽഡിഎഫ് മധ്യകേരള ജാഥ നയിക്കാൻ എൻ.ജയരാജിന്റെ പേര് നിർദേശിച്ചതായി സൂചന
ജോസ് കെ.മാണിയുടെ നീക്കത്തിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്

തിരുവനന്തപുരം: എൽഡിഎഫ് മധ്യമേഖല ജാഥയിൽ അനിശ്ചിതത്വം. ജാഥ നയിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി നേതൃത്വത്തെ അറിയിച്ചു. പകരം എൻ ജയരാജിന്റെ പേര് നിർദ്ദേശിച്ചതായും സൂചന. ജോസ് കെ. മാണിയുടെ നീക്കത്തിൽ സിപിഎമ്മിന് അതൃപ്തി. ജോസ് ഇല്ലങ്കിൽ ജാഥ ക്യാപ്റ്റൻ സ്ഥാനം സിപിഎം ഏറ്റെടുത്തേക്കും. കേരള കോൺഗ്രസ് എം മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടയൊണ് ജോസ് കെ മാണിയുടെ നീക്കം.
ജോസ് കെ മാണിക്കായിരുന്നു ജാഥയുടെ ചുമതലയുണ്ടായിരുന്നത്. ഫെബ്രുവരി ആറിന് അങ്കമാലിയില്‍ നിന്നാരംഭിച്ച് 13 ന് ആറന്മുളയില്‍ സമാപിക്കുന്ന രീതിയിലാണ് ജാഥ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുകയാണെന്ന് ജോസ് കെ. മാണി അറിയിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെ നേരിട്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു.ജാഥ നയിക്കാന്‍ വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നും ചീഫ് വിപ്പ് എന്‍.ജയരാജിന്‍റെ പേര് നിര്‍ദേശിക്കുകയും ചെയ്തു.എന്നാല്‍ ജാഥ ജോസ് കെ. മാണി നയിക്കണമെന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെട്ടത്. ഇതില്‍ ജോസ് കെ മാണി മറുപടി നല്‍കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
അതേസമയം, ഇനിയും എല്‍ഡിഎഫിനൊപ്പം നിന്നാല്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ സംരക്ഷിക്കാന്‍ സഭ ഉണ്ടാകില്ലെന്ന് സഭയിലെ പ്രധാനപ്പെട്ട ആളുകള്‍ അറിയിച്ചിരുന്നെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.എന്നാല്‍ ഇക്കാര്യങ്ങള്‍ നേതാക്കള്‍ തള്ളിയിരുന്നു. അടുത്ത തവണ യുഡിഎഫ് അധികാരത്തിലെത്താന്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്.
മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തി.'തുടരും' എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റുമന്ത്രിമാര്‍ക്കൊപ്പമുള്ള ചിത്രമാണ് റോഷി അഗസ്റ്റിന്‍ പങ്കുവെച്ചത്.
അതിനിടെ, മുന്നണിമാറ്റ വാർത്തകൾ തള്ളി ജോസ് കെ. മാണി ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പങ്കെടുക്കാതെ മനപ്പൂർവം വിട്ടുനിന്നു എന്ന വിധത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നായിരുന്നു വിശദീകരണം. കേരളത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് തിരുവനന്തപുരത്തെ സമരപരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. ഇക്കാര്യം മുൻകൂട്ടി എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എൻ.ജയരാജുമടക്കം എംഎൽഎമാർ പങ്കെടുത്തിരുന്നു. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ ഏതെങ്കിലും ഒരു പരിപാടിയിൽ ഉണ്ടായ അസാന്നിധ്യമാണ്. അത് മറ്റു രീതിയിൽ വ്യാഖ്യാനിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതിനു പിന്നിൽ പാർട്ടിയെ സമൂഹമധ്യത്തിൽ കരിവാരിത്തേക്കുകയെന്ന അജണ്ടയാണെന്നും ജോസ് കെ മാണി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
Adjust Story Font
16

