രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൈകൊടുത്ത് ബിജെഡി;' ഇൻഡ്യ' സഖ്യത്തിലെത്തുമോ നവീൻ പട്‌നായിക്? ഒഡീഷയില്‍ സംഭവിക്കുന്നത്...
ബിജെപിയെ ഇനി വെല്ലുവിളിച്ച് തന്നെ മുന്നോട്ടുപോകാം എന്നാണ് ബിജെഡി തീരുമാനിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പാർട്ടിയുടെ കണ്ണ് തുറപ്പിച്ചു

- Updated:
2026-03-08 08:40:35.0

മാർച്ച് 16ന് ഒഡീഷയിൽ നടക്കുന്ന നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള കടുത്ത പോരാട്ടം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നു. പ്രതിപക്ഷ കക്ഷികളായ ബിജു ജനതാദളും(ബിജെഡി) കോൺഗ്രസും ഒരു 'പൊതു സ്ഥാനാർത്ഥിക്കായി' കൈകോര്‍ത്തതാണ് ഒഡീഷ രാഷ്ട്രീയത്തിലെ ചൂടുള്ള വാര്‍ത്ത.
അതിന്റെ അലയൊലികള്‍ ദേശീയ രാഷ്ട്രീയത്തിലും മുഴങ്ങുകയാണ്. 'ഇന്‍ഡ്യ' സഖ്യത്തിലേക്ക് നവീന്‍ പട്നായിക്കും പാര്‍ട്ടിയും ഇനി വരുമോ എന്നാണ് അറിയേണ്ടത്. ഏറെ കാലം സംസ്ഥാനം ഭരിച്ച നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി 2024ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ നിന്നും പുറത്തായിരുന്നു. ചരിത്രത്തിലാദ്യമായി ബിജെപി സ്വന്തം നിലക്ക് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പും. ഒരൊറ്റ എംപിമാരെ പോലും ബിജെഡിക്ക് ലോക്സഭയിലേക്ക് അയക്കാനായിരുന്നില്ല.
ആകെയുള്ളത് രാജ്യസഭയില്‍ മാത്രം. ഇനി ബിജെപിയെ ഇങ്ങനെ വിട്ടാല്‍ തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്ന് കണ്ടാണ് രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിനോട് അടുക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെടുന്നത് വരെ സംസ്ഥാനത്ത് ദീർഘകാലം ആധിപത്യം പുലർത്തിയിരുന്ന ബിജെഡി, രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കുന്നത് ഇതാദ്യമായാണ്.
എന്താണ് രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി?
ഒഡീഷയില്‍ നാല് സീറ്റുകളാണ് ഒഴിവ് വരുന്നത്. നിലവിലെ അംഗബലമനുസരിച്ച് ബിജെപിക്ക് രണ്ടും ബിജു ജനതാ ദളിന് ഒരാളെയും രാജ്യസഭയിലേക്ക് പറഞ്ഞയക്കാം. എന്നാല്‍ 147 അംഗങ്ങളുള്ള സംസ്ഥാന നിയമസഭയിൽ നാലാമത്തെ സീറ്റ് ജയിപ്പിക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കും സ്വന്തം നിലക്ക് കഴിയില്ല. ഇവിടെയാണ് കോണ്‍ഗ്രസുമായും സിപിഎമ്മുമായും ബിജെഡി കൈകോര്‍ക്കുന്നത്.
ഓരോ സ്ഥാനാർത്ഥിക്കും രാജ്യസഭാ സീറ്റിൽ വിജയിക്കാൻ കുറഞ്ഞത് 30 എംഎൽഎമാരുടെയെങ്കിലും വോട്ട് ആവശ്യമാണ്. നേരത്തെ പറഞ്ഞപോലെ 78 എംഎൽഎമാരുള്ള ബിജെപിക്ക് ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകൾ എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കും. 48 എംഎൽഎമാർ ഉള്ള ബിജെഡിക്ക് ഒരാളെയും പറഞ്ഞയക്കാം. കോണ്‍ഗ്രസിന് 14 എംഎല്‍എമാരെയുള്ളൂ. സിപിഎമ്മിന് ഒര് എംഎല്‍എ ഉണ്ട്. സ്വതന്ത്രരായി മൂന്ന് പേരും. ഇവര്‍ക്ക് സ്വന്തം നിലക്ക് ജയിപ്പിക്കാനായില്ല.
രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനിടെ നവീൻ പട്നായിക്കും ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഭക്ത ചരൺ ദാസും
ഈ 14ല്‍ കണ്ണുവെച്ചാണ് ബിജെഡി കോണ്‍ഗ്രസിന്റെ കൈപിടിച്ചത്. ഇതിനായി ഒരു പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനും തീരുമാനിച്ചു. കോൺഗ്രസ് ഹൈക്കമാൻഡുമായും സംസ്ഥാന അധ്യക്ഷൻ ഭക്ത ചരൺ ദാസുമായും വിഷയം ചർച്ച ചെയ്ത ശേഷം നവീൻ പട്നായിക് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും. പ്രമുഖ യുറോളജിസ്റ്റ് ഡോ. ദത്തേശ്വർ ഹോത്തയാണ് ബിജെഡി മുന്നോട്ടുവെച്ചത്. അഭിപ്രായ വ്യത്യാസമൊന്നുമില്ലാതെ കോണ്‍ഗ്രസ് അംഗീകരിക്കുകയും ചെയ്തു.
നാലാമത്തെ സീറ്റിനായി ബിജെപിയും വിടാതെ രംഗത്തുണ്ട്. പ്രമുഖ ഹോട്ടൽ ഉടമയും മുൻ കേന്ദ്രമന്ത്രിയുമായ ദിലീപ് റേയാണ് ബിജെപി പിന്തുണയോടെ എത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. നാല് സീറ്റുകളിൽ മൂന്നെണ്ണം ഉറപ്പാക്കാനുള്ള പാർട്ടിയുടെ തന്ത്രങ്ങളെക്കുറിച്ച് ഷാ, സംസ്ഥാന നേതാക്കളുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. കുതിരക്കച്ചവടത്തിന്റെ സാധ്യതകളും പറയപ്പെടുന്നുണ്ട്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ബിജെഡി- കോണ്‍ഗ്രസ് സഖ്യത്തിന് നാലാം സീറ്റ് സ്വന്തമാക്കാം.
സംസ്ഥാന രാഷ്ട്രീയം ഇനി എങ്ങനെയാകും?
ബിജെപിയുമായുള്ള ബന്ധം 2009ൽ അവസാനിപ്പിച്ചത് മുതൽ കാവിപ്പാര്‍ട്ടിയില്‍ നിന്നും കോൺഗ്രസില്‍ നിന്നും ഒരുപോലെ അകലം പാലിക്കുക എന്ന നിലപാടായിരുന്നു നവീന്‍ പട്നായിക്കിന്. എന്നാലും ബിജെപിയെ പിണക്കാതെ അദ്ദേഹം നോക്കിയിരുന്നു.
പല സുപ്രധാന ഘട്ടങ്ങളിലും നരേന്ദ്ര മോദി സർക്കാരിനെ ബിജെഡി പിന്തുണച്ചിട്ടുണ്ട്. 2017ലെയും 2022ലെയും രാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ, പൗരത്വ ഭേദഗതി നിയമം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ട നിയമം എന്നിവയുൾപ്പെടെയുള്ള പ്രധാന നിയമനിർമ്മാണങ്ങൾ പാസാക്കുന്നതിലൊക്കെ ബിജെപിക്കായി ബിജെഡി ശംഖ് വിളിച്ചിരുന്നു. എന്നാൽ ബിജെപിയോടുള്ള ഈ അടുപ്പം തങ്ങളെ ബാധിക്കുന്നുണ്ടെന്ന് ബിജെഡിയിലെ ഒരു വിഭാഗം വിശ്വസിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം ആ വിശ്വാസത്തെ അടിവരയിടുകയും ചെയ്തു. ഇതോടെയാണ് ബിജെപിയെ ഇനി വെല്ലുവിളിച്ച് തന്നെ മുന്നോട്ടുപോകാം എന്ന് പാര്‍ട്ടി തീരുമാനിക്കുന്നത്.
ഒഡീഷ കോൺഗ്രസ് അധ്യക്ഷനും നവീന്‍ പട്നായിക്കും ഒരുമിച്ചാണ് മുതിർന്ന നേതാക്കൾക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കുന്ന(രാജ്യസഭാ സ്ഥാനാര്‍ഥിക്ക് വേണ്ടി) സമയത്ത് പ്രത്യക്ഷപ്പെട്ടത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് അപ്പുറത്തേക്ക് സഖ്യമായി നീങ്ങാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാണ്. മതേതര-സോഷ്യലിസ്റ്റ് പാർട്ടികൾ ഒന്നിക്കേണ്ട സമയമാണിതെന്ന് നവീൻ ബാബു പറഞ്ഞതും സഖ്യസാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.
1997ൽ ബിജെഡി രൂപീകൃതമായതു മുതൽ പരസ്പരം പോരടിക്കുന്ന രണ്ട് പാർട്ടികൾ തമ്മിലുള്ള ഈ അസാധാരണമായ സൗഹൃദം പലരെയും അമ്പരപ്പിച്ചിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിലും ഇതിന്റ അലയൊലികളുണ്ടാകും. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിയിലേക്ക് ബിജെഡി അടുക്കുന്നത് പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമാകും. എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പിനപ്പുറം സഖ്യം വളരുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. അടുത്ത തെരഞ്ഞെടുപ്പിന് ഇനിയും മൂന്ന് വർഷങ്ങൾ ബാക്കിയുണ്ട്. ഇനിയും ഒരുപാട് സംഭവവികാസങ്ങൾക്ക് രാജ്യവും സംസ്ഥാനവിമൊക്കെ സാക്ഷിയാവാനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വോട്ട് വിഹിതമൊന്നും മോശമല്ല ബിജെഡിക്ക്.
Adjust Story Font
16
