'പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, അത് പീഡനത്തിലേക്ക് നയിക്കും' വിചിത്ര നിരീക്ഷണവുമായി യുപി വനിത കമ്മീഷന്‍ അംഗം
ജില്ലയില്‍ ബലാത്സംഗ കേസുകള്‍ കുത്തനെ വര്‍ദ്ധിക്കുന്നു എന്ന ഒരു ചോദ്യത്തിലെ കമന്‍റിന് മറുപിയായാണ് വനിത കമ്മീഷന്‍ അംഗം ഈ ഉത്തരം പറഞ്ഞത്
ഉത്തർപ്രദേശ് വനിതാ കമ്മീഷൻ അംഗം നടത്തിയ ഒരു വിചിത്രമായ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കരുതെന്നും അത് പീഡനത്തിലേക്ക് നയിക്കുമെന്നുമായിരുന്നു വനിത കമ്മീഷന്‍ അംഗത്തിന്‍റെ പ്രസ്താവന. രക്ഷിതാക്കള്‍ പെണ്‍മക്കളെ മൊബൈലില്‍ നിന്നും അകറ്റിനിര്‍ത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
"പെൺകുട്ടികൾ ആൺകുട്ടികളുമായി ഫോണില്‍ സംസാരിക്കുകയും പിന്നീട് അവരോടൊപ്പം ഒളിച്ചോടുകയും ചെയ്യുന്നു" വനിത കമ്മീഷന്‍ അംഗമായ മീന കുമാരി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനായി സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വിവാദ പ്രസ്താവന മീന കുമാരി നടത്തിയത്.
ജില്ലയില്‍ ബലാത്സംഗ കേസുകള്‍ കുത്തനെ വര്‍ദ്ധിക്കുന്നു എന്ന ഒരു ചോദ്യത്തിലെ കമന്‍റിന് മറുപിയായാണ് വനിത കമ്മീഷന്‍ അംഗം ഈ ഉത്തരം പറഞ്ഞത്. പെണ്‍കുട്ടികളെ അമ്മമാര്‍ ഇത്തരത്തില്‍ ശ്രദ്ധിക്കണമെന്നും അത് സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളുടെ എണ്ണം കുറക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മീന കുമാരിയുടെ പ്രസ്താവന ഉത്തര്‍പ്രദേശ് വനിത കമ്മീഷന്‍ തള്ളി. പെണ്‍കുട്ടികളെ മൊബൈല്‍ ഫോണില്‍ നിന്നും അകറ്റുന്നത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറക്കുമെന്ന് പറയാനാകില്ലെന്നും മീനാ കുമാരിയുടെ പ്രസ്താവന തെറ്റാണെന്നും വൈസ് പ്രസിഡന്‍റ് അഞ്ജു ചൌദരി പറഞ്ഞു. നിരന്തരം ഇത്തരത്തില്‍ പരാതികള്‍ താന്‍ കേള്‍ക്കാറുണ്ടെന്നും അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും മീനാ കുമാരി പറഞ്ഞു.
Adjust Story Font
16