Quantcast

ഗംഗാ നദിയില്‍ നൂറ് കണക്കിന് കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍; പരസ്‍പരം പഴിചാരി ഉത്തര്‍ പ്രദേശും ബിഹാറും

കരയിലേക്ക് എത്തിയ മൃതദേഹങ്ങള്‍ക്ക് സമീപം നായ്ക്കള്‍ ബഹളം കൂട്ടിയതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2021-05-10 15:27:31.0

Published:

10 May 2021 3:17 PM GMT

ഗംഗാ നദിയില്‍   നൂറ് കണക്കിന് കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍; പരസ്‍പരം പഴിചാരി  ഉത്തര്‍ പ്രദേശും ബിഹാറും
X

ബിഹാറില്‍ കോവിഡ് ബാധിച്ച് മരിച്ച 150 പേരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍. മൃതദേഹങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തായി കരയ്ക്കടിഞ്ഞു. ഗംഗാ നദിയിലെ മഹദേവ് ഘാട്ടിന് സമീപമാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കരയിലേക്ക് എത്തിയ മൃതദേഹങ്ങള്‍ക്ക് സമീപം നായ്ക്കള്‍ ബഹളം കൂട്ടിയതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്.

കിഴക്കന്‍ ഉത്തര്‍പ്രദേശിനോട് ചേര്‍ന്ന ബിഹാറിലെ ബക്‌സറിലാണ് രാജ്യത്തിനാകെ മാനക്കേടുണ്ടാക്കുന്ന സംഭവം നടന്നിരിക്കുന്നത്. പല മൃതദേഹങ്ങളും അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. ഇന്ന് രാവിലെ മുതലാണ് നദിയുടെ വിവിധ ഭാഗങ്ങളില്‍ മൃതദേഹം പൊങ്ങിത്തുടങ്ങിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ചില സ്ഥലങ്ങളില്‍ നിന്നും നദിയില്‍ ഒഴുക്കിയ മൃതദേഹങ്ങള്‍ ബിഹാര്‍ അതിര്‍ത്തി പിന്നിട്ട് നദിയില്‍ പൊങ്ങിയെന്നാണ് സംശയിക്കുന്നത്. യുപിയില്‍ പലയിടത്തും കോവിഡ് മൃതദേഹങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ സംസ്‌കരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവം പുറത്ത് എത്തിയതോടെ ഉത്തര്‍ പ്രദേശും ബിഹാറും തമ്മില്‍ പരസ്പരം പഴിചാരല്‍ ആരംഭിച്ചിട്ടുണ്ട്. ഈ മൃതദേഹങ്ങള്‍ സമീപ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവയാണെന്നാണ് ബത്സര്‍ ജില്ലാ ഭരണകൂടം ആരോപിക്കുന്നത്. സംഭവത്തേക്കുറിച്ച് അന്വഷിക്കുമെന്നാണ് ബിഡിഒ അശോക് കുമാര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാല്‍ കോവിഡ് രോഗികളുടെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ എത്തിയത് അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് സംശയിക്കുന്നതായി ആള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് ട്വീറ്റില്‍ കുറിച്ചു. കോവിഡ് മരണങ്ങള്‍ ഒളിക്കുന്ന ബി.ജെ.പി രീതിയാണ് ഇതെന്ന് ട്വിറ്റര്‍ പേജ് ആരോപിക്കുന്നു. മൃതദേഹങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് മഹിളാ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

'കൊറോണക്കാലത്തെ ദുരവസ്ഥ വിവരിക്കാന്‍ ഈ വീഡിയോ മാത്രം മതി. ഈ വീഡിയോ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങളുടെ പരാജയം മാത്രമല്ല എടുത്തു കാണിക്കുന്നതെന്നും മനുഷ്യത്വമില്ലായ്മകൂടിയാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

TAGS :

Next Story