Quantcast

624 സ്ഥാനാർത്ഥികൾ, 37 ശതമാനം കോടീശ്വരന്മാർ; യുപിയിൽ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്

കർഷക കൂട്ടക്കൊല നടന്ന ലഖിംപൂർ ഖേരി, റായ്ബറേലി, ഉന്നാവ്, പിലിഭിത്ത്, സീതാപൂർ എന്നിവ ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്ന ജില്ലകളിൽ ഉൾപ്പെടും

MediaOne Logo

Web Desk

  • Published:

    23 Feb 2022 1:48 AM GMT

624 സ്ഥാനാർത്ഥികൾ, 37 ശതമാനം കോടീശ്വരന്മാർ; യുപിയിൽ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്
X

ഉത്തർപ്രദേശിൽ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഒൻപത് ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. കർഷക കൂട്ടക്കൊല നടന്ന ലഖിംപൂർ ഖേരി, റായ്ബറേലി, ഉന്നാവ്, പിലിഭിത്ത്, സീതാപൂർ എന്നിവ ഇന്ന് വിധിയെഴുതുന്ന ജില്ലകളിൽ ഉൾപ്പെടും.

വി.ഐ.പി മണ്ഡലങ്ങൾ; താരസ്ഥാനാർത്ഥികൾ

യുപി മന്ത്രിമാരായ ബ്രിജേഷ് പഥക്, അശുതോഷ് ടണ്ഠൻ, മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥനായിരുന്ന രാജേശ്വര റാവു, എസ്.പിയുടെ ദേശീയ വക്താവ് അനുരാഗ് ഭാദുരിയാ എന്നിവരാണ് ഇന്ന് അങ്കത്തിനിറങ്ങുന്നവരിൽ പ്രമുഖർ. സോണിയ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലി, രാഹുൽ ഗാന്ധി പരാജയപ്പെട്ട അമേത്തി എന്നിവിടങ്ങളിലെ നിയമസഭാ സീറ്റുകളിലും ഇന്ന് ജനം വിധിയെഴുതും.

കഴിഞ്ഞ തവണ നാലിടത്ത് എസ്.പിയും രണ്ടുസീറ്റ് വീതം ബി.എസ്.പിയും കോൺഗ്രസും സ്വന്തമാക്കി. നാല് ജില്ലകൾ പൂർണമായും ബി.ജെ.പി കൈയിലാക്കി.

കോടീശ്വരന്മാരും 'ക്രിമിനലുകളും'

624 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. സവായജ പൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ. 15 പേരാണ് ഇവിടെ അങ്കത്തിനിറങ്ങിയിരിക്കുന്നത്. മത്സരിക്കുന്നവരിൽ 37 ശതമാനം പേര് കോടീശ്വരന്മാരാണ്. 27 ശതമാനത്തിന്റെ പേരിൽ ക്രിമിനൽ കേസുണ്ട്.

ബ്രാഹ്‌മിൻ-താക്കൂർ വോട്ടുകൾ നിർണായകമായ ലഖിംപൂർ ഖേരി ജില്ലയിൽ അജയ് മിശ്രയാണ് ബി.ജെ.പിയുടെ മുതിർന്ന നേതാവ്. ഇദ്ദേഹത്തിന്റെ മകൻ കർഷക കൂട്ടക്കൊലക്കേസിൽ ജയിലിലായിട്ടും മന്ത്രിസഭയിൽനിന്ന് പുറത്താക്കാത്തത് ഈ വോട്ട് സംരക്ഷിക്കാനാണെന്നു കർഷക സംഘടനകൾ വിശ്വസിക്കുന്നു.

ഉന്നാവിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മതന്നെയാണ് നീതി തേടി അങ്കത്തിനിറങ്ങുന്നത്. കോൺഗ്രസ് ടിക്കറ്റിലാണ് അവർ ജനവിധി തേടുന്നത്. പ്രിയങ്ക ഗാന്ധി പ്രചാരണരംഗത്ത് സജീവമാണെങ്കിലും താഴേതട്ടിൽ പ്രവർത്തകർ സ്ഥാനാർത്ഥികൾക്കുവേണ്ടി രംഗത്തിറങ്ങുന്നതിൽ മടികാട്ടുന്നതായി പരാതിയുയർന്നിരുന്നു.

TAGS :

Next Story