വിദേശപര്യടനങ്ങളിൽ കുടുംബങ്ങൾക്കുള്ള നിയന്ത്രണം തുടരും’; കോഹ്‍ലിക്ക് മറുപടിയുമായി ബിസിസിഐ സെക്രട്ടറി

ന്യൂഡൽഹി: വിദേശപര്യടനങ്ങളിൽ ഇന്ത്യൻ താരങ്ങളുടെ കുടുംബങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ദേവജിത്ത് സായ്കിയ. കുടുംബാംഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നിയമത്തിനെതിരെ വിരാട് കോഹ്‍ലി അതൃപ്തി പ്രകടമാക്കിയ സാഹചര്യത്തിലാണ് സായ്കിയയുടെ പ്രതികരണം.
അടുത്തിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീം ഒരുക്കിയ ചടങ്ങിനിടെ കോഹ്‍ലി പറഞ്ഞതിങ്ങനെ:‘‘ഏതെങ്കിലും താരത്തോട് കുടുംബം എപ്പോഴും കൂടെ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കൂ. അതെ എന്ന് അവർ പറയും. റൂമിൽ പോയി ഏകനായി ഇരിക്കാൻ എനിക്ക് താൽപര്യമില്ല. എനിക്ക് വീണ്ടും സാധാരണ നിലയിലേക്ക് തിരിച്ചെത്തണം. കളിയെ നിങ്ങൾക്ക് ഒരു ഉത്തരവാദിത്തമായി കണക്കാക്കാം. ആ ഉത്തരവാദിത്തം പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാം’’.
എന്നാൽ കുടുംബത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ നിയമങ്ങളിൽ ഒരു മാറ്റവുമുണ്ടാകില്ലെന്ന് ബിസിസിഐ സെക്രട്ടറി സായ്കിയ പ്രതികരിച്ചു.‘‘നിലവിലെ സാഹചര്യത്തിൽ ആ നിയമം തുടരും. കാരണം അത് രാജ്യത്തിനും സ്ഥാപനത്തിനും അത് ഗുണകരമാണ്. ജനാധിപത്യ സംവിധാനത്തിൽ ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാമല്ലോ, ഈ വിഷയത്തിൽ ചില നീരസങ്ങളോ വ്യത്യസ്ത അഭിപ്രായങ്ങളോ ഉണ്ടാകാമെന്ന് ബിസിസിഐ തിരിച്ചറിയുന്നു. പക്ഷേ ഈ നിയമം എല്ലാവർക്കും ബാധകമാണ്. താരങ്ങൾക്കും കോച്ചുമാർക്കും മാനേജർമാർക്കുമെല്ലാം ഇത് ബാധകമാണ്’’ -സായ്കിയ പ്രതികരിച്ചു.
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് കുടുംബങ്ങൾക്ക് നിയന്ത്രണമുള്ള പുതിയ നിയമം ബിസിസിഐ അവതരിപ്പിച്ചത്.
Adjust Story Font
16

