വിന്റേജ് മുംബൈ ഇന്ത്യൻസ്; ഗുജറാത്തിനെ തകർത്തത് 99 റൺസിന്

അഹ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ 99 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 200 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് ടൈറ്റൻസ് 100 റൺസിൽ ഓൾഔട്ടായി. തിലക് വർമയുടെ അതിവേഗ സെഞ്ച്വറിയും, അശ്വിനി കുമാറിനെ തകർപ്പൻ ബൗളിങ്ങും ചേർന്നതോടെ മുംബൈ അനായാസം വിജയം സ്വന്തമാക്കി. 45 പന്തിലാണ് തിലകിന്റെ തകർപ്പൻ സെഞ്ച്വറി. നാല് ഓവറിൽ വെറും 24 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് അശ്വിനി കുമാർ നേടിയത്.
200 റൺസെന്ന ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസിന് ഇന്റൻസിങ്‌സിലെ ആദ്യ പന്തിൽ തന്നെ സായ് സുദര്ശന്റെ വിക്കറ്റ് നഷ്ടമായി. ജസ്പ്രീത് ബുമ്രയാണ് ടൈറ്റൻസ് ഓപണറെ പുറത്താക്കിയത്. പിന്നാലെ രണ്ടാം ഓവറിൽ ജോസ് ബട്ലറിനെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യാ മടക്കിയയച്ചു. പുറകെ വന്ന വാഷിംഗ്‌ടൺ സുന്ദറും ശുഭ്മാൻ ഗില്ലും ചേർന്ന് പൊരുതിയെങ്കിലും ആഞ്ചാം ഓവറിൽ അശ്വിനി കുമാർ ജിടി ക്യാപ്റ്റനെ പുറത്താക്കി. എട്ടാം ഓവറിൽ മിച്ചൽ സാന്റ്നർ രണ്ട് വിക്കറ്റുകൾ പിഴുതതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലായി മുൻ ചാമ്പ്യന്മാർ. പിന്നീടുള്ള ഓവറുകളിൽ നാല് വിക്കറ്റുകളുമായി അശ്വിനി കുമാർ തകർത്താടിയതോടെ 100 റൺസിൽ ഗുജറാത്ത് ഓൾ ഔട്ടായി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനും തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ടു. പവർ പ്ലേ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എന്ന നിലയിലായിരുന്നു. മൂന്ന് വിക്കറ്റുകളും നേടിയത് കഗീസോ റബാഡയാണ്. എന്നാൽ പുറകെ വന്ന തിലക് വർമയുടെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലാണ് മുംബൈ ഇന്ത്യൻസ് 199 റൺസിൽ എത്തിയത്. 45 പന്തിൽ പുറത്താകാതെ 101* റൺസാണ് തിലക് വർമയുടെ ബാറ്റിൽ നിന്നും പിറന്നത്. ഐപിഎൽ ചരിത്രത്തിൽ ഒരു മുംബൈ ഇന്ത്യൻസ് താരം നേടുന്ന വേഗമേറിയ സെഞ്ച്വറിയാണിത്. 32 പന്തിൽ 45 നേടിയ നാമം ദിറും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
Adjust Story Font
16

