Quantcast

'നാഗ്പൂരിൽ ഇന്ത്യയ്ക്ക് അനുകൂലമായി പിച്ചൊരുക്കുന്നോ?' വിവാദത്തിൽ പ്രതികരിച്ച് രോഹിത് ശർമ

തങ്ങളുടെ ടീമിന് അനുയോജ്യമായ തരത്തിൽ ഇന്ത്യ പിച്ചൊരുക്കുന്നതായി ഓസീസ് മാധ്യമങ്ങളും ചില ക്രിക്കറ്റ് നിരീക്ഷകരുമാണ് ആരോപിച്ചത്

MediaOne Logo

Sports Desk

  • Updated:

    2023-02-08 08:52:42.0

Published:

8 Feb 2023 8:49 AM GMT

Rohit Sharma
X

Rohit Sharma

ആസ്‌ത്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന നാഗ്പൂരിൽ ഇന്ത്യയ്ക്ക് അനുകൂലമായി പിച്ചൊരുക്കിയെന്ന വിവാദത്തിൽ പ്രതികരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. 'മത്സരത്തിൽ ശ്രദ്ധിക്കണമെന്നും പിച്ചിലല്ലെന്നുമായിരുന്നു' രോഹിതിന്റെ മറുപടി. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് താരം പിച്ച് വിവാദത്തിൽ പ്രതികരിച്ചത്.

'ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കൂ, പിച്ചിലല്ല. എല്ലാത്തിനുമപ്പുറം അവിടെയുള്ള 22 താരങ്ങളും കഴിവുറ്റവരാണ്' രോഹിത് വ്യക്തമാക്കി. അതേസമയം, പിച്ച് സ്പിന്നർമാരെ സഹായിക്കുന്നതാണെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു. നായകന്മാർക്ക് വ്യത്യസ്ത കാര്യങ്ങൾ പരീക്ഷിക്കാമെന്നും ഫീൽഡും ബൗളർമാരെയും മാറ്റാമെന്നും എന്നാൽ അവർ കൃത്യമായ ആസൂത്രണമുണ്ടാകണമെന്നും അതനുസരിച്ച് കളിക്കാനാകണമെന്നും രോഹിത് ചൂണ്ടിക്കാട്ടി.

ടെസ്റ്റ് പരമ്പരയിൽ ആസ്‌ത്രേലിയയെ വീഴ്ത്തുന്നത് വലിയ വെല്ലുവിളിയാണെന്നും എന്നാൽ നല്ല ഫലമുണ്ടാക്കാനായി ടീം തയാറാണെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. തങ്ങളുടെ ടീമിന് അനുയോജ്യമായ തരത്തിൽ ഇന്ത്യ പിച്ചൊരുക്കുന്നതായി ഓസീസ് മാധ്യമങ്ങളും ചില ക്രിക്കറ്റ് നിരീക്ഷകരുമാണ് ആരോപിച്ചത്. നാഗ്പൂർ ഗ്രൗണ്ടിലെ വിക്കറ്റിന്റെ മധ്യഭാഗം മാത്രമാണ് വെള്ളമൊഴിച്ച് ഉരുട്ടിയതെന്നും ഇടംകൈയൻമാർ ലക്ഷ്യം വയ്ക്കുന്ന ഭാഗം കൃത്യമായി വരണ്ടതാക്കിയിരിക്കുകയാണെന്നും ഫോക്സ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തു. ഡേവിഡ് വാർണർ, ഉസ്മാൻ ഖ്വാജ, ട്രാവിസ് ഹെഡ് എന്നിവരെപ്പോലുള്ള ഇടംകൈയ്യൻമാർക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞു. ആസ്ത്രേലിയയിലെ ക്രിക്കറ്റ് എഴുത്തുകാരിലൊരാൾ 'പിച്ച് ഡോക്ടറിംഗ്' എന്നാണ് പിച്ചൊരുക്കലിനെ വിമർശിച്ചത്. ചൊവ്വാഴ്ച പിച്ചിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

പിച്ച് ഒരു ഭാഗത്ത് നല്ല വരണ്ടതാണെന്നും അതിനാൽ ഇടംകൈയ്യൻ സ്പിന്നർമാർക്ക് വലിയ സഹായം ലഭിക്കുമെന്നും ആസ്‌ത്രേലിയൻ ബാറ്ററായ സ്റ്റീവ് സ്മിത്ത് പറഞ്ഞു. ചില മുൻ ഓസീസ് ക്രിക്കറ്റ് താരങ്ങളും വിദഗ്ധരും വിഷയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിക്കറ്റ് എഴുത്തുകാരനായ ഭരത് സുന്ദരേശനും പിച്ചിനെതിരെ രംഗത്ത് വന്നു. 'നാഗ്പൂരിലെ പിച്ചിന്റെ രസകരമായ ചികിത്സ. ഗ്രൗണ്ട് സ്റ്റാഫ് പിച്ചിന്റെ മുഴുവൻ മധ്യഭാഗവും ഇടത് കയ്യന്മാരുടെ ലെഗ് സ്റ്റമ്പിന് പുറത്തുള്ള ഭാഗം മാത്രവും നനച്ചു, തുടർന്ന് മധ്യഭാഗം മാത്രം റോളിംഗ് നടത്തി, രണ്ടറ്റത്തുമുള്ള ഭാഗങ്ങളിൽ റോളിംഗ് ചെയ്തില്ല' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ കുറിപ്പ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗടക്കമുള്ളവർ പങ്കുവെച്ചു. 'ഇന്ത്യ - ആസ്ത്രേലിയ തമ്മിലുള്ളത് ഏറ്റവും വലിയ ടെസ്റ്റ് പരമ്പരയായാണ് ഞാൻ കാണുന്നത്. പക്ഷേ സങ്കടകരമെന്ന് പറയട്ടെ ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ കൂടുതൽ ശബ്ദമുണ്ടാക്കുന്നത് പിച്ചുകളാണ്' അദ്ദേഹം ഭരത് സുന്ദരേശന്റെ ട്വീറ്റ് പങ്കുവെച്ച് കുറിച്ചു.

Rohit Sharma Reacts to Nagpur Pitch Controversy

TAGS :

Next Story