Quantcast

സോർസി വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് ജയം

ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് പ്രോട്ടീസ് മറികടന്നത്.

MediaOne Logo

Web Desk

  • Updated:

    2023-12-19 18:44:24.0

Published:

19 Dec 2023 6:43 PM GMT

South Africa beats india for eight wickets in 2nd odi
X

ജോഹന്നാസ്ബർഗ്: സെഞ്ച്വറിയുമായി ടോണി ഡി സോർസി നിറഞ്ഞാടിയപ്പോൾ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തി​ൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് പ്രോട്ടീസ് മറികടന്നത്. 122 പന്തിൽ 119 റൺസ് നേടി പുറത്താവാതെ നിന്ന ടോണി ഡി സോർസിയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ജയം എളുപ്പത്തിലാക്കിയത്.

ദക്ഷിണാഫ്രിക്കക്കായി ഹെൻഡ്രിക്കസ് അർധ സെഞ്ച്വറി നേടി. റാസ്സി വാൻ ഡർ ഡ്യൂസനാണ് പുറത്തായ മറ്റൊരാൾ. 51 പന്തിൽ 36 റൺസാണ് റാസ്സിയുടെ സമ്പാദ്യം. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1ന് സമനിലയിലായി. ഇന്ത്യൻ നിരയിൽ അർഷ്ദീപ് സിങ്, റിങ്കു സിങ് എന്നിവരാണ് ഓരോ വിക്കറ്റ് വീതം നേടിയത്. സ്കോർ: ഇന്ത്യ: 46.2 ഓവറിൽ 211 ഓൾ ഔട്ട്, ദക്ഷിണാഫ്രിക്ക: 43.2 ഓവറിൽ 215/2.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. 46.2 ഓവറിൽ 211 റൺസിന് ഓൾ ഔട്ടായ ടീമിനെ ഓപ്പണർ സായ് സുദർശന്‍റെയും നായകൻ കെ.എൽ. രാഹുലിന്‍റെയും അർധ സെഞ്ച്വറികളാണ് വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. പരമ്പരയിൽ അരങ്ങേറ്റം കുറിച്ച സായി, തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അർധ സെഞ്ച്വറി നേടുന്നത്.

മൂന്ന് വിക്കറ്റെടുത്ത നാന്ദ്രെ ബർഗർ ആണ് ദക്ഷിണാഫ്രിക്കയുടെ ഹീറോ ആയത്. ഇടവേളയ്ക്കു ശേഷം ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. 23 പന്തിൽ 12 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. കളിയുടെ ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് ഗെയിക്‌വാദിനെ നഷ്ടമായി. രണ്ട് ബോളിൽ നിന്ന് നാല് റൺസ് എടുത്ത് നിൽക്കെ ഗെയിക്‌വാദിനെ എൽബിഡബ്ല്യൂവിലൂടെ പുറത്താക്കി നാന്ദ്രെ ബർഗർ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.

പിന്നാലെ എത്തിയ തിലക് വർമയും സായി സുദർശനും ചെർന്ന് കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും പന്ത്രണ്ടാം ഓവറിൽ 10 റൺസ് എടുത്ത് തിലകും കളം വിട്ടു. പക്ഷെ പ്രതീക്ഷയായി സായി സുദർശൻ മികച്ച രീതിയിൽ ബാറ്റ് വീശി. രാഹുലും സായിയും ചേർന്ന് ഇന്ത്യയുടെ സ്‌കോർ പതുക്കെ ഉയർത്തി. 27 -ാം ഓവറിൽ വില്യംസിന് ക്യാച്ച് നൽകി സായി പുറത്താവുമ്പോൾ ഇന്ത്യയുടെ സ്‌കോർ 114 ന് മൂന്ന് എന്ന നിലയിലായിരുന്നു പിന്നാലെ എത്തിയ സഞ്ജു നിരാശപ്പെടുത്തി. റൺസിന് പുറത്ത്.

പിന്നീട് വന്നവർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. അരങ്ങേറ്റ ഏകദിനം കളിക്കുന്ന റിങ്കു സിങ് 14 പന്തിൽ 17 റൺസെടുത്ത് പുറത്തായി. അക്‌സർ പട്ടേൽ (23 പന്തിൽ ഏഴ്), കുൽദീപ് യാദവ് (അഞ്ചു പന്തിൽ ഒന്ന്), അർഷ്ദീപ് സിങ് (17 പന്തിൽ 18), ആവേശ് ഖാൻ (ഒമ്പത് പന്തിൽ ഒമ്പത്) എന്നിവരും വേഗത്തിൽ മടങ്ങി. നാലു റൺസുമായി മുകേഷ് കുമാർ പുറത്താകാതെ നിന്നു.




TAGS :

Next Story