Quantcast

വിൻഡീസിനെതിരെ രണ്ടാം മത്സരത്തിലും ഇന്ത്യ തോറ്റത് ഹാർദികിന്റെ മണ്ടത്തരം കൊണ്ടോ?

ചാഹലിന് നാല് ഓവർ പൂർണമായി വിനിയോഗിക്കാൻ അവസരം നൽകാത്തതിനെതിരെ പലരും വിമർശനമുന്നയിച്ചു

MediaOne Logo

Sports Desk

  • Published:

    7 Aug 2023 11:53 AM GMT

Was it because of Hardiks stupidity that India lost the second T20 match against West Indies?
X

പ്രൊവിഡൻസ്: വെസ്റ്റിൻഡീസിനെതിരായ ടി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോറ്റതോടെ നായകൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ബൗളിംഗ് ക്രമത്തിലും ബൗളർമാരുടെ തിരഞ്ഞെടുപ്പിലുമുള്ള നായകന്റെ തീരുമാനങ്ങളാണ് വിമർശിക്കപ്പെടുന്നത്. രണ്ടാം ടി20യിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണെടുത്തത്. തുടർന്ന് വിൻഡീസ് ബാറ്റിംഗ് തുടങ്ങിയപ്പോൾ ആദ്യ ഓവറിലെ രണ്ടെണ്ണമടക്കം ഹാർദിക് മൂന്നു വിക്കറ്റെടുത്തു. സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റും വീഴ്ത്തി. എന്നാൽ നിക്കോളാസ് പൂരന്റെ അർധസെഞ്ച്വറി പ്രകടനം (67) ആതിഥേയരെ വിജയത്തിലേക്ക് നയിച്ചു.

നിക്കോളാസ് പൂരൻ പുറത്തായ ശേഷം 16ാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി ചാഹൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയിരുന്നു. എന്നാൽ താരത്തിന് ഒരു ഓവർ ബാക്കിയുണ്ടായിട്ടും അവസാന നാല് ഓവറിൽ അർഷദീപ്, മുകേഷ് കുമാർ എന്നിവർക്കാണ് അവസരം നൽകിയത്. ഇത് ഹാർദികിന്റെ മണ്ടത്തരമായാണ് പല ആരാധകരും കാണുന്നത്. ചാഹലിന് നാല് ഓവർ പൂർണമായി വിനിയോഗിക്കാൻ അവസരം നൽകാത്തതിനെതിരെ പലരും ട്വിറ്ററിൽ വിമർശനമുന്നയിച്ചു. മുൻ ഇന്ത്യൻ ബാറ്റർ അഭിനവ് മുകുന്ദും ഈ നടപടിക്കെതിരെ പ്രതികരിച്ചു. ഹാർദികിന്റെ തീരുമാനം അമ്പരപ്പിക്കുന്നതാണെന്നായിരുന്നു പ്രതികരണം.

അക്‌സർ പട്ടേലിന് ഓവർ നൽകാത്തതും നാല് ഓവർ എറിഞ്ഞ രവി ബിഷ്‌ണോയിക്ക് വിക്കറ്റൊന്നും ലഭിക്കാത്തതും പിഴവായി ചൂണ്ടിക്കാണിക്കപ്പെട്ടു.

ജോർജ്ടൗണിലെ പ്രോവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ രണ്ടു വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ തോൽപിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വിൻഡീസ് രണ്ടേ പൂജ്യത്തിന് മുമ്പിലെത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് അച്ചടക്കത്തോടെ പന്തെറിഞ്ഞ വിൻഡീസിന് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ വിൻഡീസ് നിശ്ചിത ഓവറിൽ ഇന്ത്യയെ 152 റൺസിൽ ഒതുക്കി. 41 പന്തിൽ 51 റൺസ് നേടിയ തിലക് വർമ്മ മാത്രമാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.

വിൻഡീസിന്റെ മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ബ്രണ്ടൻ കിങിനെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശത്ത് നിക്കോളസ് പൂരൻ നിലയുറപ്പിച്ചതോടെ ഏഴു പന്ത് ബാക്കിനിൽക്കെ വിൻഡീസ് ലക്ഷ്യത്തിലെത്തി. 18.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ 155 റൺസ് നേടുകയായിരുന്നു. 40 പന്തിൽ നിന്ന് 67 റൺസ് നേടിയ പുറത്തായ പൂരനാണ് കളിയിലെ താരം.

ഇന്ത്യയ്ക്കായി നായകൻ ഹാർദിക് 35 റൺസ് വിട്ടുനൽകി മൂന്നു വിക്കറ്റ് വീഴ്ത്തി. യുസ്വേന്ദ്ര ചഹൽ രണ്ടും അർഷദീപ് സിംഗും മുകേഷ് കുമാറും ഓരോ വിക്കറ്റും നേടി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സാധ്യത നിലനിർത്താൻ നാളെ നടക്കുന്ന മൂന്നാം മത്സരത്തിൽ വിജയിച്ചേ മതിയാവൂ.

ഇന്ത്യ നേടിയത് ഭേദപ്പെട്ട സ്‌കോർ

ആദ്യ മത്സരത്തിലെ തോൽവിക്കു കണക്കുതീർക്കാൻ ഇറങ്ങിയ ടീം ഇന്ത്യ ഭേദപ്പെട്ട സ്‌കോറാണ് നേടിയത്. വെസ്റ്റിൻഡീസിന്റെ മികച്ച ബൗളിങ് പ്രകടനത്തിനിടയിലും യുവതാരം തിലക് വർമയുടെ അർധസെഞ്ച്വറി(51) പ്രകടനമാണ് 152 എന്ന നിലയിലേക്ക് ഇന്ത്യൻ സ്‌കോർ ഉയർത്തിയത്.

ടി20യിൽ അർധശതകം നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരിക്കുകയാണ് തിലക്. കന്നി ടി20 അർധശതകത്തിലൂടെ രോഹിത് ശർമയ്ക്കു തൊട്ടുപിന്നിലാണ് 20കാരന്റെ സ്ഥാനം. ഗയാനയിലെ പ്രോവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ പവർപ്ലേയിൽ തന്നെ ഓപണർ ശുഭ്മൻ ഗില്ലും സൂപ്പർ താരം സൂര്യകുമാർ യാദവും പുറത്തായ ശേഷമായിരുന്നു തിലക് ടീമിനെ കരകയറ്റിയത്.

ആദ്യ ടി20ക്കു സമാനമായി സ്പിൻ-സ്ലൗ ബൗളിനെ പിച്ചിൽ ടോസ് ലഭിച്ച ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിക്കുന്നതാണു കണ്ടത്. തപ്പിത്തടഞ്ഞ ഗില്ലിനെ(ഏഴ്) മൂന്നാം ഓവറിൽ തന്നെ ഷിംറോൺ ഹെറ്റ്മെയറിന്റെ കൈയിലെത്തിച്ച് അൽസാരി ജോസഫാണു വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ കൈൽ മയേഴ്സിന്റെ റണ്ണൗട്ടിൽ സൂര്യ(ഒന്ന) തിരിച്ചുനടന്നു.

ഒരു ഭാഗത്ത് ഉറച്ചുനിന്നു കളിച്ച ഇഷൻ കിഷന്റെ(23 പന്തിൽ 27) പോരാട്ടം റൊമാരിയോ ഷെഫേഡിന്റെ മനോഹരമായൊരു പന്തിൽ അവസാനിച്ചു. സഞ്ജു സാംസൺ(ഏഴ്) ഒരിക്കൽ കൂടി നിരാശപ്പെടുത്തിയപ്പോൾ ഹാർദിക്(18 പന്തിൽ 24) മാത്രമാണ് തിലകിന് അൽപമെങ്കിലും പിന്തുണ നൽകിയത്. അക്‌സർ പട്ടേൽ 14 റൺസുമെടുത്തു. വിൻഡീസിനായി അകീൽ ഹൊസൈൻ, അൽസാരി ജോസഫ്, റൊമാരിയോ ഷെപ്പേർഡ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Was it because of Hardik's stupidity that India lost the second T20 match against West Indies?

TAGS :

Next Story