അർജന്‍റീനയോട് പൊരുതിവീണു, ഫിഫക്കെതിരെ വൻ പ്രതിഷേധവും; വിവാദങ്ങൾക്കിടയിലും പരിശീലകനെ ചേർത്തുപിടിച്ച് ഈജിപ്ത്
നിർണായക മത്സരത്തിൽ ആദ്യം രണ്ട് ഗോളടിച്ച് ഈജിപ്ത് മുന്നിട്ട് നിന്നെങ്കിലും, കളിയുടെ അവസാനനിമിഷങ്ങളിൽ തിരിച്ചടിച്ച മൂന്ന് ഗോളുകളിലൂടെ അർജന്‍റീന വിജയം റാഞ്ചുകയായിരുന്നു

ഫുട്ബോൾ ലോകകപ്പ് 2026-ലെ വീറും വാശിയും, ആക്രമണ-പ്രത്യാക്രമണങ്ങളും ആദിമധ്യാന്തം നിറഞ്ഞുനിന്ന മത്സരങ്ങളെടുത്താൽ അതിൽ മുൻപന്തിയിലുണ്ടാകും കഴിഞ്ഞ ദിവസത്തെ അർജന്‍റീനയും ഈജിപ്തും തമ്മിലുള്ള പോരാട്ടം. നിർണായക മത്സരത്തിൽ ആദ്യം രണ്ട് ഗോളടിച്ച് ഈജിപ്ത് മുന്നിട്ട് നിന്നെങ്കിലും, കളിയുടെ അവസാനനിമിഷങ്ങളിൽ തിരിച്ചടിച്ച മൂന്ന് ഗോളുകളിലൂടെ അർജന്‍റീന വിജയം റാഞ്ചുകയായിരുന്നു. കളിയിൽ റഫറിയെടുത്ത മോശം തീരുമാനങ്ങളെച്ചൊല്ലി കളിക്കളത്തിന് പുറത്തേക്കും വിവാദം പതിയെ ഊർന്നിറങ്ങുകയുണ്ടായി.
ഇപ്പോഴിതാ, നിർണായക മത്സരത്തിൽ പൊരുതിവീണതിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കിടയിലും ഈജിപ്ത് പരിശീലകൻ ഹൊസ്സാം ഹസ്സന്‍റെ കരാർ നീട്ടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നാല് തവണ മാത്രം ലോകകപ്പ് കളിച്ച് ഈജിപ്ത് ടീമിന്‍റെ എക്കാലത്തേയും മികച്ച പ്രകടനമായിരുന്നു മുഹമ്മദ് സലായുടെ നേതൃത്വത്തിലുള്ള സംഘം ഇത്തവണ പുറത്തെടുത്തത്.
'ഈജിപ്ത് ദേശീയ ഫുട്ബോൾ ടീമിന്‍റെ മുഖ്യപരിശീലകനായി ഹൊസ്സാം ഹസ്സൻ തുടരും. ടീം ഡയറക്ടറായി ഇബ്രാഹീം ഹസ്സനും ടീമിനോടൊപ്പമുണ്ടാകും. ഇരുവരുടെയും കരാറുകൾ ഈജിപ്ത് ഫുട്ബോൾ ഫെഡറേഷൻ നീട്ടി.' ഇഎഫ്എയെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
2024 ഫെബ്രുവരിയിലാണ് 59കാരൻ ഹൊസ്സാം ഈജിപ്തിന്‍റെ പരിശീലകക്കുപ്പായമണിയുന്നത്. തൊട്ടടുത്ത വർഷം നടന്ന ആഫ്രിക്കൻ നാഷൻസ് കപ്പിൽ ടീമിനെ സെമിഫൈനലിലെത്തിക്കാൻ അദ്ദേഹത്തിനായി. ഹസ്സന്‍റെ കീഴിലാണ് ഈജിപ്ത് ടീം ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു മത്സരം വിജയിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയാണ് ഈജിപ്ത് വരവറിയിച്ചത്. റൗണ്ട് 32-ൽ പെനാൽറ്റി ഷൂട്ടൌട്ടിൽ ആസ്ട്രേലിയയെയും അവർ വീഴ്ത്തുകയുണ്ടായി. ഹസ്സന്‍റെ കരാർ 2030 വരെയ്ക്കും നീട്ടിനൽകിയതായാണ് പ്രാദേശികമാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.
Adjust Story Font
16

