Quantcast

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഫിഫയുടെ ട്രാൻസ്ഫർ വിലക്ക്; ആശങ്ക

ട്രാൻസ്ഫർ ജാലകത്തിൽ പുതിയ കളിക്കാരുമായി കരാറിൽ ഏർപ്പെടുത്താനുള്ള ക്ലബിന്റെ നീക്കത്തിന് തിരിച്ചടി

MediaOne Logo

Sports Desk

  • Published:

    8 Jun 2021 4:58 AM GMT

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഫിഫയുടെ ട്രാൻസ്ഫർ വിലക്ക്; ആശങ്ക
X

കേരള ബ്ലാസ്റ്റേഴ്‌സിനും എഫ്‌സി ഈസ്റ്റ് ബംഗാളിനും ഫിഫയുടെ ട്രാൻസ്ഫർ വിലക്ക്. തനിക്ക് പൂർണശമ്പളം ലഭിച്ചില്ലെന്ന സ്ലൊവേനിയൻ താരം മിതെജ് പോപ്ലാനികിന്റെ പരാതിയിലാണ് ബ്ലാസ്റ്റേഴ്സിനെതിരെ ഫിഫയുടെ നടപടി. ഇതോടെ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ പുതിയ കളിക്കാരുമായി കരാറിൽ ഏർപ്പെടുത്താനുള്ള ക്ലബിന്റെ നീക്കത്തിന് തിരിച്ചടി നേരിട്ടു.

താരത്തിന്റെ കുടിശ്ശിക തീർത്താൽ ക്ലബിനുള്ള വിലക്ക് ഫിഫ പിൻവലിക്കും. കരാർ തുക കിട്ടിയില്ലെങ്കിൽ ഏതു താരത്തിനും അന്താരാഷ്ട്ര ഫുട്‌ബോൾ സംഘടനയെ സമീപിക്കാനാകും. 2021 ജൂൺ ഒമ്പതിനാണ് അടുത്ത ട്രാൻസ്ഫർ വിൻഡോ ആരംഭിക്കുന്നത്. പ്രശ്‌നം പരിഹരിക്കാൻ ക്ലബ് നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം.

ഡേവിഡ് ജയിംസ് കോച്ചായിരിക്കെ, 2019-20 സീസണിലാണ് പോപ്ലാനിക് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഒരു വർഷത്തിന് ശേഷം ക്ലബ് വിട്ടു. സ്‌കോട്ടിഷ് ടോപ് ക്ലബ് ലിവിങ്സ്റ്റൺ എഫ്‌സിയിലേക്കാണ് ഇദ്ദേഹം കൂടുമാറിയത്. ഈസ്റ്റ് ബംഗാളിനെതിരെ കോസ്റ്ററിക്കൻ താരം ജോണി അകോസ്റ്റയാണ് ഫിഫയെ സമീപിച്ചത്.

ബ്ലാസ്റ്റേഴ്‌സിന് പുതിയ കോച്ച്

അതിനിടെ, പുതിയ കോച്ചിനു വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പിന് വിരാമമായി. സെർബിയൻ ഇവാൻ വുകോമാനോവിച്ചുമായാണ് ക്ലബ് രണ്ടു വർഷത്തെ കരാറിലെത്തിയത്. ബൽജിയൻ വമ്പന്മാരായ സ്റ്റാൻഡേർഡ് ലീഗെയുടെ ഹെഡ് കോച്ചായിരുന്നു ഇവാൻ. കഴിഞ്ഞ സീസണിൽ ഇടയ്ക്കു വച്ച് ക്ലബ് വിട്ട കിബു വിക്കുനയ്ക്ക് പകരമായാണ് ഇദ്ദേഹത്തിന്റെ നിയമനം.

43കാരനായ ഇവാൻ കോച്ചിങ് കരിയർ ആരംഭിക്കുന്നത് ബൽജിയൻ പ്രോ ലീഗ് ക്ലബ് സ്റ്റാൻഡേഡ് ലിഗെയ്ക്കൊപ്പമാണ്. അസിസ്റ്റന്റ് കോച്ചായി ആയിരുന്നു തുടക്കം. ഇക്കാലയളവിൽ യൂറോപ്പ ലീഗ് കളിച്ചിട്ടുണ്ട് ലിഗെ. 2014 ഒക്ടോബറിൽ ഹെഡ് കോച്ചായി. 2015 ഫെബ്രുവരി വരെ 19 മത്സരങ്ങളിൽ ക്ലബിനെ പരിശീലിപ്പിച്ചു.

ഇക്കാലത്ത് യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ സെവിയ്യയ്ക്കെതിരെ ടീം ഗോൾ രഹിത സമനില നേടിയിരുന്നു. ഹെഡ് കോച്ചായ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. 2016ൽ സ്ലോവാക് സൂപ്പർ ലീഗാ ക്ലബ് ആയ സ്ലോവാൻ ബ്രാറ്റിസ്ലാവയുടെ കോച്ചായി ചുമതലയേറ്റു. 2016-17 സീസണിൽ 34 കളികളിൽ നിന്ന് വെറും എട്ടു കളികൾ മാത്രമാണ് ടീം തോറ്റത്. ലീഗിൽ ക്ലബ് രണ്ടാമതെത്തുകയും ചെയ്തു. തോൽവിയേറ്റു വാങ്ങാതെ ക്ലബിനെ സ്ലോവാക് കപ്പ് ജേതാക്കളാക്കുകയും ചെയ്തു. അടുത്ത സീസണിൽ 22 കളികളിൽ അഞ്ചെണ്ണത്തിൽ മാത്രാണ് ടീം തോറ്റത്. 2017ൽ എഫ്സി സെനിക്കയുമായുള്ള മത്സരത്തിന് പിന്നാലെ ക്ലബുമായി വഴിപിരിഞ്ഞു.

രണ്ടു വർഷത്തിന് ശേഷം സൈപ്രസ് ടോപ് ഡിവിഷൻ ക്ലബായ അപ്പോളൻ ലിമാസ്സലിന്റെ കോച്ചായി. നാലു മത്സരങ്ങളിൽ മാത്രമേ ക്ലബിനെ പരിശീലിപ്പിച്ചുള്ളൂ. ആ ടീമിൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം ഫാക്കുണ്ടോ പെരേരയും ഉണ്ടായിരുന്നു. 2019 ഒക്ടോബർ മുതൽ ഇവാൻ ഒരു ക്ലബിനെയും പരിശീലിപ്പിക്കുന്നില്ല. കഴിഞ്ഞ ഏഴു വർഷത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തെത്തുന്ന പത്താമത്തെ വ്യക്തിയാണ് ഇവാൻ.

TAGS :

Next Story