'മെസ്സിയുടെ ഇടത്തേ കാലിന് 8,151 കോടി ഇൻഷൂറൻസ്'; പക്ഷെ ഈ നിബന്ധന പാലിച്ചില്ലെങ്കിൽ നഷ്ടമാകും
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ലയണൽ മെസ്സി ഇന്ത്യയിലുണ്ട്

മുംബൈ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി രാജ്യത്തുണ്ട്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിലാണ് മെസ്സി സന്ദർശനം നടത്തുന്നത്. സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസ്സിയുടെ കൂടെയുണ്ട്. കൊൽക്കത്തയിലെത്തിയ മെസ്സിയെ നേരെ കാണാൻ സാധിക്കാത്തതിന്റെ തുടർന്ന് ആരാധകർ സ്റ്റേഡിയം തകർത്തിരുന്നു. ഇതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം പശ്ചിമ ബംഗാളിൽ പുകയുകയാണ്.
എന്നാൽ ഇന്ത്യയിലെത്തിയ മെസ്സി ഒരു സൗഹൃദ മത്സരത്തിനായി പോലും ബൂട്ടണിയാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ സംശയം. അതിനുള്ള കാരണം അദ്ദേഹത്തിന്റെ പേരിലുള്ള ഇൻഷൂറൻസ് പോളിസിയാണ്. ലോകത്ത് ഏറ്റവും വലിയ സ്പോർട്‌സ് ഇൻഷൂറൻസ് പോളിസി ഉടമയാണ് മെസ്സി. 900 ദശലക്ഷം ഡോളർ അതായത് 8,151 കോടി രൂപക്കാണ് മെസ്സിയുടെ ഇടത്തേ കാൽ ഇൻഷൂർ ചെയ്‌തിരിക്കുന്നത്. പോളിസി പ്രകാരം ഫുട്ബോൾ മത്സരത്തിനിടെ ഇടതുകാലിൽ പരിക്ക് പറ്റിയാൽ ഇൻഷൂറൻസ് ലഭിക്കും. എന്നാൽ ഒരു നിബന്ധന പാലിക്കണം. സ്വന്തം ക്ലബിനോ രാജ്യത്തിനോ വേണ്ടിയല്ലാതെ ഫുട്ബാൾ കളിക്കരുത്. നിലവിൽ അർജൻ്റീനയുടെയും അമേരിക്കൻ ഫുട്ബാൾ ക്ലബായ ഇൻ്റർ മയാമിയുടെ താരമാണ് മെസ്സി.
ഇൻഷൂറൻസ് പോളിസിയുടെ നിബന്ധന പ്രകാരം സ്വന്തം രാജ്യത്തിനും ക്ലബിനും വേണ്ടിയല്ലാതെ മെസ്സിക്ക് മറ്റ് മത്സരങ്ങൾക്ക് ഇറങ്ങാൻ കഴിയില്ല. അതുകൊണ്ടാണ് ഇന്ത്യയിൽ സന്ദർശന ഭാഗമായി ഒറ്റ സൗഹൃദ മത്സരം പോലും സംഘടിപ്പിക്കാതിരുന്നത്. ഇന്ത്യൻ മണ്ണിൻ കളിച്ച് പരിക്കേറ്റാൽ കോടിക്കണക്കിന് രൂപയുടെ ഇൻഷൂറൻസ് തുക മെസ്സിക്ക് നഷ്ടമാകും. വൻ തുകയുടെ ഇൻഷൂറൻസ് ആയതിനാൽ പോളിസി നൽകിയ കമ്പനിയുടെ വിവരങ്ങൾ പോലും പുറത്തുവിട്ടിട്ടില്ല.
Adjust Story Font
16

