Quantcast

സ്റ്റാംഫോർഡ് ബ്രിഡ്ജും ക‍ടന്ന് റയൽ മാ‍ഡ്രിഡ്

രണ്ടു പാദങ്ങളിലായി 4-0 എന്ന സ്കോറിനാണ് റയൽ മാ‍ഡ്രിഡ് ചെൽസിയെ പരാജയപ്പെടുത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-18 22:21:47.0

Published:

18 April 2023 6:29 PM GMT

സ്റ്റാംഫോർഡ് ബ്രിഡ്ജും ക‍ടന്ന് റയൽ മാ‍ഡ്രിഡ്
X

അത്ഭുതങ്ങളും അട്ടിമറികളും നടന്നില്ല, ചാമ്പ്യൻസ് ലീഗ് സെമിഫെെനലിലേക്ക് മുന്നേറി യൂറോപ്പിലെ രാജക്കൻമാർ. ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ചെൽസിക്കെതിരെ വിജയവുമായി റയൽ മാ‍ഡ്രി‍ഡ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ റയൽ മാ‍ഡ്രി‍ഡിന്റെ വിജയം. റയൽ മാഡ്രിഡിനായി റോഡ്രിഗോ ഇരട്ട ഗോളുകളുമായി തിളങ്ങി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ബോൾ കൈവശം വെച്ച് കളിക്കാനാണ് ഇഷ്ടപ്പെട്ടത്. എന്നാൽ രണ്ടുടീമുകൾക്കും ആദ്യ പകുതിയിൽ ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഒരു ഗോൾ നേടാൻ മികച്ച അവസരം ചെൽസി താരം കുക്കുറെല്ലക്ക് ലഭിച്ചെങ്കിലും താരം അവസരം നഷ്ടപ്പെടുത്തി. റയൽ ഗോൾ കീപ്പറിന്റെ മികച്ച രക്ഷപ്പെടുത്തലാണ് ചെൽസിക്കും താരത്തിനും വിനയായത്.

രണ്ടാം പകുതിയിൽ 58-ാം മിനുറ്റിലാണ് റോഡ്രിഗോ റയൽ മാ‍ഡ്രിഡിന്റെ ആദ്യ ഗോൾ നേടുന്നത്. ഈ ഗോളോടെ ഏറെക്കുറെ സെമിഫൈനൽ ഉറപ്പിക്കാൻ റയൽ മാ‍ഡ്രിഡിനായി. മത്സരത്തിന്റെ 80-ാം മിനുറ്റിൽ വാൽവെർഡെ നീട്ടി നൽകിയ പന്ത് വലയിലെത്തിച്ചതോടെ താരം തന്റെയും ‍ടീമിന്റെയും ഗോൾ നേട്ടം രണ്ടായി ഉയർത്തി.

രണ്ടു പാദങ്ങളിലായി 4-0 എന്ന സ്കോറിനാണ് റയൽ മാ‍ഡ്രിഡ് ചെൽസിയെ പരാജയപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റയൽ മാ‍ഡ്രി‍ഡ് സ്വന്തം തട്ടകത്തിൽ തകർ‍‍ത്തിരുന്നു. റയൽ മാ‍ഡ്രി‍ഡിനായി കരീം ബെൻസേമയും മാർക്കോ അസൻസിയോയുമാണ് ആ മത്സരത്തിൽ ഗോളുകൾ നേടിയത്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ എ.സി. മിലാൻ നാപോളി മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചു. ഒലിവർ ജിറൂഡിലൂടെ മിലാനാണ് 43-ാം മിനുറ്റിൽ ആദ്യ ഗോൾ നേടിയത്. എന്നാൽ കളി അവസാനിക്കുന്നതിനു മുമ്പ് വിക്ടർ ഒസിംഹെനിലൂടെ ഇ‍ഞ്ചുറി സമയത്ത് നാപോളി ഒരു ഗോളടിച്ച് ഒപ്പമെത്തി. മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ആദ്യ പാദ മത്സരത്തിലെ ഒരു ഗോൾ വിജയം എ.സി. മിലാന് വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് സെമിഫെെനലിലേക്ക് വഴി തുറന്നു.


TAGS :

Next Story