Quantcast

ബ്രേസ്‍വെല്ലിന്‍റെ പോരാട്ടം പാഴായി; കോട്ട പൊളിച്ചത് സിറാജ്, ഇന്ത്യന്‍ ജയം 12 റണ്‍സിന്

11 ബൌണ്ടറിയും ഏഴ് സിക്സറുമുള്‍പ്പെടെ 57 പന്തില്‍ അതിവേഗ സെഞ്ച്വറി കുറിച്ച ബ്രേസ്‍വെല്‍ അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ ഞെട്ടിച്ചു...

MediaOne Logo

Web Desk

  • Updated:

    2023-01-18 16:41:12.0

Published:

18 Jan 2023 4:33 PM GMT

ബ്രേസ്‍വെല്ലിന്‍റെ പോരാട്ടം പാഴായി; കോട്ട പൊളിച്ചത് സിറാജ്, ഇന്ത്യന്‍ ജയം 12 റണ്‍സിന്
X

സെഞ്ച്വറി തികച്ച ശേഷം മൈക്കല്‍ ബ്രേസ്‍വെല്‍ 

ഹൈദരാബാദ്: ഏഴാം വിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ടിനും ന്യൂസിലന്‍ഡിനെ രക്ഷിക്കാനായില്ല... ശുഭ്മാന്‍ ഗില്ലിന്‍റെ ഇരട്ട സെഞ്ച്വറി മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്‍റെ പോരാട്ടം 337 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യന്‍ വിജയം 12 റണ്‍സിന്. പത്ത് ഓവറില്‍ 46 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യയെ അവസാന നിമിഷം മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്.

ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റില്‍ നിന്ന് റണ്ണൊഴുകിയ മത്സരത്തില്‍ ന്യൂസിലന്‍ഡ് ആദ്യം തന്നെ തോല്‍വിയുറപ്പിച്ചതുപോലെയാണ് ഇന്നിങ്സ് ആരംഭിച്ചത്. 110 റണ്‍സെടുക്കുമ്പോഴേക്കും കിവീസിന്‍റെ അഞ്ച് മുന്‍നിര ബാറ്റര്‍മാരും തിരിച്ച് ഡ്രസിങ് റൂമിലെത്തിയിരുന്നു. ഒടുവില്‍ 131ന് ആറെന്ന നിലയില്‍ വന്‍ തോല്‍വി മുന്നില്‍ക്കണ്ടിടത്തുനിന്നാണ് ഏഴാം വിക്കറ്റില്‍ മൈക്കല്‍ ബ്രേസ്‍വെല്ലും മിച്ചല്‍ സാന്‍ട്നറും ചേര്‍ന്ന് പോരാട്ടത്തിന്‍റെ അധ്യായം തുറക്കുന്നത്. ഓപ്പണര്‍ ഫിന്‍ അലന്‍ 40 റണ്‍സെടുത്തതൊഴിച്ചാല്‍ ബാക്കിയെല്ലാവരും പരാജയപ്പെട്ടിടത്താണ് മൈക്കല്‍ ബ്രേസ്‍വെല്ലും മിച്ചല്‍ സാന്‍ട്നറും ചേര്‍ന്ന് അടി തുടങ്ങുന്നത്. രണ്ട് ഇടങ്കയ്യന്മാരു ചേര്‍ന്ന് ഇന്ത്യന്‍ ബൌളര്‍മാരെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചു.

11 ബൌണ്ടറിയും ഏഴ് സിക്സറുമുള്‍പ്പെടെ 57 പന്തില്‍ അതിവേഗ സെഞ്ച്വറി കുറിച്ച ബ്രേസ്‍വെല്‍ അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ ഞെട്ടിച്ചു. ഒപ്പം എട്ടാമനായി ഇറങ്ങിയ മിച്ചല്‍ സാന്‍ട്നറും കൂടി റണ്‍സ് സ്കോര്‍ ചെയ്തതോടെ ഇന്ത്യ പരാജയം മണത്തു. പക്ഷേ അവസാന സ്പെല്ലിനെത്തിയ സിറാജ് ഈ കൂട്ടുകെട്ട് പിരിച്ചു. 45 പന്തില്‍ 57 റണ്‍സെടുത്ത മിച്ചല്‍ സാന്‍ട്നറെ സിറാജ് സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിച്ചു. ഏഴാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്. 162 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

തൊട്ടടുത്ത പന്തില്‍ ഹെൻറി ഷിപ്ലിയെ ബൌള്‍ഡ് ആക്കി സിറാജ് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കി. പക്ഷേ ക്രീസില്‍ മൈക്കല്‍ ബ്രേസ്‍വെല്‍ എന്ന ഒറ്റയാന്‍ ബാക്കിയായിരുന്നു. രണ്ട് വിക്കറ്റുകള്‍ വീണിട്ടും അയാള്‍ തന്‍റെ ബാറ്റ് വെച്ച് കീഴടങ്ങാന്‍ തയ്യാറായില്ല. ഒരുഭാഗത്ത് ബ്രേസ്‍വെല്‍ അടി തുടര്‍ന്നു. ഇതോടെ മത്സരം അവസാന ഓവറുകളിലേക്ക് കടക്കുകയായിരുന്നു. അവസാന ഓവറില്‍ 20 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസിലന്‍ഡിന്‍ഡിനായി ശര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ ആദ്യ പന്ത് തന്നെ ബ്രേസ്‍വെല്‍ സിക്സര്‍ പറത്തി, ലക്ഷ്യം 14 ആയി കുറയുന്നു. അടുത്ത പന്ത് വൈഡ്. ലക്ഷ്യം അഞ്ച് പന്തില്‍ 13 ആയി ചുരുങ്ങുന്നു. പക്ഷേ താക്കൂറിന്‍റെ അടുത്ത പന്തില്‍ ബ്രേസ്‍വെല്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. സ്റ്റമ്പ്സിന് നേരെയെത്തിയ പന്തില്‍ കാല്‍ തട്ടിയ ബ്രേസ്‍വെല്‍ എല്‍.ബി.ഡബ്ല്യു ആകുകയായിരുന്നു. ഇതോടെ നാല് പന്ത് ബാക്കിനില്‍ക്കേ കിവീസിന്‍റെ പോരാട്ടം അവസാനിച്ചു. ബ്രേസ്‍വെല്ലിന്‍റേയും... തോറ്റെങ്കിലും ഇന്ത്യക്കെതിരെ വാലറ്റത്തെ കൂട്ടുപിടിച്ച് ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെച്ചാണ് ബ്രേസ്‍വെല്‍ തലയുയര്‍ത്തി മടങ്ങുന്നത്. 78 പന്തില്‍ 12 ബൌണ്ടറിയും 10 സിക്സറുമുള്‍പ്പെടെ 140 റണ്‍സാണ് ഏഴാമനായി ക്രീസിലെത്തിയ ബ്രേസ്‍വെല്‍ അടിച്ചെടുത്തത്.

ശുഭ്മാന്‍റെ ഡബിള്‍, ഇന്ത്യയുടെ റണ്‍മല

ശ്രീലങ്കയോട് നിര്‍ത്തിയടത്തുനിന്ന് ശുഭ്മാന്‍ ഗില്‍ തുടങ്ങി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയാണെങ്കില്‍ ഇന്ന് അത് ഡബിള്‍ സെഞ്ച്വറിയായി. അത് മാത്രമായിരുന്നു വ്യത്യാസം. ഒരറ്റത്ത് കിവീസ് ബൌളര്‍മാര്‍ നിലയുറപ്പിക്കാന്‍ വിടാതെ എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാരെയും വരിഞ്ഞ് മുറുക്കമ്പോഴും മറുവശത്ത് ഗില്ലിന്‍റെ കോട്ട ഇളക്കാന്‍ കഴിഞ്ഞില്ല. ബാറ്റുകൊണ്ട് കാര്യമായ പിന്തുണ നല്‍കാന്‍ ഒരാളുമില്ലാതിരുന്നിട്ടും ഗില്‍ തന്‍റെ വണ്‍മാന്‍ ഷോയിലൂടെ കളം പിടിക്കുകയായിരുന്നു.

ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്രിക്കറ്ററെന്ന നേട്ടവും ഒരുപിടി റെക്കോര്‍ഡുകളുമായി ഗില്‍ എട്ടാം വിക്കറ്റായി മടങ്ങുമ്പോഴേക്കും ഇന്ത്യ കൂറ്റന്‍ സ്കോറിലേക്കെത്തിയിരുന്നു. 149 പന്തില്‍ ഒന്‍പത് സിക്സറും 19 ബൌണ്ടറികളുമുള്‍പ്പെടുന്നതായിരുന്നു ഗില്ലിന്‍റെ ഇരട്ട സെഞ്ച്വറി ഇന്നിങ്സ്. ഗില്ലിന്‍റെ സൂപ്പര്‍ഫാസ്റ്റ് ഇന്നിങ്സിന്‍റെ ബലത്തില്‍ ടീം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 349 റണ്‍സെടുത്തു.

നേരത്തെ ഓപ്പണിങ് വിക്കറ്റില്‍ രോഹിത്തും ഗില്ലും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. വിരാട് കോഹ്ല‍ി എട്ട് റണ്‍സോടെയും ഇഷാന്‍ കിഷന്‍ അഞ്ച് റണ്‍സോടെയുമാണ് പുറത്തായത്. ഇതോടെ ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയിലെത്തി. എന്നാല്‍ പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ് ഗില്ലിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്കോര്‍ കാര്‍ഡ് ടോപ് ഗിയറില്‍ കുതിച്ചു.

ഇതിനിടെ 88 പന്തില്‍ 14 ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെ ഗില്‍ തന്‍റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും കണ്ടെത്തി. 18 മത്സരം മാത്രം കളിച്ചിട്ടുള്ള ഗില്ലിന്‍റെ അന്താരാഷ്ട്ര കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറിയാണിത്. പിന്നാലെ 31 റണ്‍സെടുത്ത സൂര്യകുമാറിന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 65 റണ്‍സിന്‍‌‌റെ നാലാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ 26 പന്തില്‍ നാല് ബൌണ്ടറിയുള്‍പ്പെടെയാണ് സൂര്യകുമാര്‍ 31 റണ്‍സെടുത്തത്.

ഡാരില്‍ മിച്ചലാണ് സൂര്യയെ പുറത്താക്കിയത്.പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയും ഗില്ലിന് പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ 64 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 38 പന്തില്‍ 28 റണ്‍സെടുത്ത ഹര്‍ദികിനെയും മിച്ചല്‍ ആണ് മടക്കിയത്. പിന്നീടെത്തിയ വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ താക്കൂറും പെട്ടെന്ന് മടങ്ങി. റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ എല്‍.ബി.ഡബ്ല്യു ആയപ്പോള്‍ റണ്ണൌട്ടായ ശര്‍ദുല്‍ താക്കൂര്‍ ഗില്ലിന് വേണ്ടി വിക്കറ്റ് ത്യാഗം ചെയ്യുകയായിരുന്നു.

ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ്

തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്‍ കുതിപ്പ് തുടരുമ്പോള്‍ പഴങ്കഥയായത് മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് കൂടിയാണ്. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗം ആയിരം റണ്‍സ് കണ്ടെത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്. ഇതിന് മുന്‍പ് വിരാട് കോഹ്ലിയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ന്യൂസിലന്‍ഡിനെതിരായ സെഞ്ച്വറി പ്രകനത്തോടെയാണ് ഗില്‍ ഈ റെക്കോര്‍ഡ് നേട്ടം തന്‍റെ പേരിലാക്കുന്നത്.

19 ഇന്നിങ്സുകളില്‍ നിന്നാണ് ഗില്‍ ആയിരം റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. കോഹ്ലി 24 ഇന്നിങ്സുകളില്‍ നിന്ന് സ്വന്തമാക്കിയ നേട്ടമാണ് വെറും 19 ഇന്നിങ്സുകളില്‍ നിന്നായി ശുഭ്മാന്‍ ഗില്‍ മറികടന്നത്. അതേസമയം ലോകക്രിക്കറ്റിലും ഗില്‍ ഈ നേട്ടത്തില്‍ ഏറെ മുന്നിലാണ്. 18 ഇന്നിങ്സുകളില്‍ നിന്നായി 1000 റണ്‍സ് തിച്ച പാക് ബാറ്റര്‍ ഫഖര്‍ സമാന്‍ മാത്രമാണ് ഗില്ലിനേക്കാള്‍ വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു താരം. പാകിസ്താന്‍റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖും ശുഭ്മാന്‍ ഗില്ലുമാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍. ഇരുവരും 19 ഇന്നിങ്സുകളില്‍ നിന്നാണ് ആയിരത്തിലെത്തിയത്.

ഗില്ലിന് തൊട്ടുതാഴെ മൂന്നാം സ്ഥാനം അലങ്കരിക്കുന്നത് വെസ്റ്റിന്‍ഡീസ് ഇതിഹാസം സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സാണ്. 21 ഇന്നിങ്സുകളില്‍നിന്നാണ് കരീബിയന്‍ പഞ്ച് ഹിറ്റര്‍ ഈ നേട്ടത്തിലെത്തിയത്. 19 ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയുമുള്‍പ്പെടെ 60+ റണ്‍സ് ആവറേജിലാണ് ഗില്‍ ആയിരം റണ്‍സെന്ന നാഴികക്കല്ലിലെത്തിയത്.


രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ ഠാകുർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ന് ഇന്ത്യക്കായി കളിക്കാനിറങ്ങുന്നത്.

ടോം ലതാം (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്റ്‌നർ, ഹെൻറി സോ ഷിപ്ലി, ബ്ലെയർ ടിക്നർ എന്നിവർ കിവിപ്പടയിലും ഇറങ്ങും.


TAGS :

Next Story