Quantcast

ഏകദിനത്തിലും ടി20യിലും ബാബര്‍ തന്നെ, ടെസ്റ്റില്‍‌ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റൂട്ട്; ഐ.സി.സി റാങ്കിങ് ഇങ്ങനെ

ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിക്കാന്‍ സാധിച്ച ഒരേയൊരു ഇന്ത്യന്‍ താരം ഇഷാന്‍ കിഷനാണ്.

MediaOne Logo

Web Desk

  • Published:

    15 Jun 2022 12:19 PM GMT

ഏകദിനത്തിലും ടി20യിലും ബാബര്‍ തന്നെ, ടെസ്റ്റില്‍‌ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റൂട്ട്; ഐ.സി.സി റാങ്കിങ് ഇങ്ങനെ
X

തകര്‍പ്പന്‍ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഏറ്റവും പുതിയതായി പുറത്തുവന്ന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ലബുഷാനെ പിന്തള്ളിയാണ് റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ഈ വർഷത്തിൽ റൂട്ട് ഇതിനോടകം നാല് സെഞ്ചറികളാണ് നേടിയിട്ടുണ്ട്. ഈ ഫോം ആണ് റൂട്ടിന് സഹായകരമായത്.

ഏകദിനത്തിലും ടി20 യിലും പാക് നായകന്‍ ബാബര്‍ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിക്കാന്‍ സാധിച്ച ഒരേയൊരു ഇന്ത്യന്‍ താരം ഇഷാന്‍ കിഷനാണ്. 68 സ്ഥാനങ്ങള്‍ മുകളിലേക്ക് കയറിയാണ് കിഷന്‍ ആദ്യ പത്തില്‍ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ പ്രകടനമാണ് ഇഷാന്‍ കിഷനെ ഏഴാം റാങ്കില്‍ എത്തിച്ചത്.പഴയ പ്രതിഭയുടെ മിന്നലാട്ടം മാത്രമായ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‍ലിക്ക് ഏകദിനത്തില്‍ ഒരു സ്ഥാനം കൂടി നഷ്ടപ്പെട്ടു. രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്കാണ് കോഹ്‍ലി വീണത്. പാകിസ്താന്‍റെ ഇമാമുല്‍ ഹഖാണ് നിവില്‍ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങില്‍ രണ്ടാം സ്ഥാനം.

അതേസമയം ടെസ്റ്റ് ബൗളർമാരുടെ റാങ്കിങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തേക്ക് എത്തി. ന്യൂസിലൻഡ് താരം കെയ്ൽ ജാമിസൺ പരിക്കേറ്റതിനെ തുടർന്ന് കളിക്കാത്തത് ബുമ്രക്ക് സഹായകരമായി. ജാമിസൺ ആറാം സ്ഥാനത്തേക്ക് പോയി. യഥാക്രമം പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി നാലാം സ്ഥാനത്തും ദക്ഷിണാഫ്രിക്കൻ ബൗളർ കഗിസോ റബാദ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.




മോഡേണ്‍ ഈറയിലെ ഫാബുലസ് ഫോറിലെ പ്രധാനിയാണ് ജോ റൂട്ട്. വിരാട് കോഹ്‍ലി, സ്റ്റീവ് സ്മിത്ത്, കെയിന്‍ വില്യംസണ്‍ എന്നിവരുടെ ഒപ്പം ക്രിക്കറ്റ് മൈതാനങ്ങളെ കോരിത്തരിപ്പിക്കുന്ന ബാറ്റിങ് പ്രതിഭ.

ന്യൂസിലന്‍ഡുമായി നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും മിുന്നുന്ന പ്രകടനം ആവര്‍ത്തിക്കുകയാണ് ജോ റൂട്ട്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച റൂട്ട് രണ്ടാം ടെസ്റ്റിലും അതേ പ്രകടനം ആവര്‍ത്തിക്കുകയാണ്. 116 പന്തില്‍ മൂന്നക്കം കടന്ന റൂട്ട് തന്‍റെ കരിയറിലെ ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ച്വറിയാണ് നേടിയത്. 27 സെഞ്ച്വറികളോടെ റൂട്ട് സെഞ്ച്വറികളുടെ എണ്ണത്തില്‍ വിരാട് കോഹ്ലിക്കും സ്റ്റീവ് സ്മിത്തിനുമൊപ്പമെത്തി. നിലവില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങളില്‍ ഏറ്റവുമധികം സെഞ്ച്വറി കോഹ്ലിയുടേയും സ്റ്റീവ് സ്മിത്തിന്റേയും റൂട്ടിന്റേയും പേരിലാണ് നിലവില്‍. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ഓസ്‌ട്രേലിയന്‍ ഇതിഹാസം അലന്‍ ബോര്‍ഡറും ടെസ്റ്റില്‍ 27 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

സ്റ്റീവ് സ്മിത്തിനും വിരാട് കോഹ്‍ലിക്കും കാര്യമായ ചലമൊന്നും ഉണ്ടാക്കാന്‍ കഴിയാതെ പോയ വര്‍ഷങ്ങളാണ് കടന്നുപോയത്. എന്നാല്‍ കഴിഞ്ഞ 18 മാസങ്ങളില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ താരമാണ് ജോ റൂട്ട്. രണ്ട് ഡബിള്‍ സെഞ്ച്വറിയും പത്ത് സെഞ്ച്വറികളുമാണ് ഈ കാലയളവില്‍ റൂട്ടിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. അതില്‍ ആറ് തവണയും സെഞ്ച്വറി നേടിയ ഇന്നിങ്സുകളിലെ സ്കോര്‍ 150 ന് മുകളില്‍ എത്തിക്കാനും താരത്തിനായി.

കോഹ്‍ലിക്ക് 2019 നവംബറിന് ശേഷം സെഞ്ച്വറി കണ്ടെത്താനായിട്ടില്ല. സ്റ്റീവ് സമിത്തിനാകട്ടെ 2021 ജനുവരിക്കുശേഷം മൂന്നക്കം കിട്ടാക്കനിയാണ്. ഇവിടെയാണ് റൂട്ട് പത്ത് സെഞ്ച്വറികളുമായി കളം നിറഞ്ഞത്. 119 ടെസ്റ്റുകളില്‍ നിന്നായി 27 സെഞ്ച്വറികള്‍ നേടിയ റൂട്ട് ടെസ്റ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടുകഴിഞ്ഞു. 31 വയസ് മാത്രമുള്ള ജോ റൂട്ടിനെ സംബന്ധിച്ച് ചുരുങ്ങിയത് ആറ് വർഷമെങ്കിലും ഇനിയും കരിയറിൽ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിനടക്കം പല ഇതിഹാസങ്ങളുടേയും റെക്കോർഡുകൾ തകർക്കാൻ ഏറ്റവും സാധ്യതയുള്ള താരമായാണ് ക്രിക്കറ്റ് ലോകം റൂട്ടിനെ വിലയിരുത്തുന്നത്.

TAGS :

Next Story