Quantcast

400 കോടിക്ക് ഗാക്പോ; റൊണാള്‍ഡോയ്ക്ക് പകരക്കാരനായി കരുക്കള്‍ നീക്കി യുണൈറ്റഡ്

തന്നെ ഒതുക്കാന്‍ ക്ലബ് ശ്രമിക്കുന്നുവെന്ന റൊണാള്‍ഡോയുടെ വെളിപ്പെടുത്തലിന് പിന്നാലെ യുണൈറ്റഡും താരത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    19 Nov 2022 6:46 AM GMT

400 കോടിക്ക് ഗാക്പോ; റൊണാള്‍ഡോയ്ക്ക് പകരക്കാരനായി കരുക്കള്‍ നീക്കി യുണൈറ്റഡ്
X

ക്ലബ്ബിനെ പരസ്യമായി തള്ളിപ്പറഞ്ഞ ക്രിസ്റ്റ്യനോ റൊണാള്‍ഡോക്ക് പകരക്കാരനെ ഇറക്കാന്‍ നീക്കവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‍. 43.5 മില്യണ്‍ പൌണ്ടിന്(ഏകദേശം 416 കോടി രൂപ) പി.എസ്‌.വി താരം കോഡി ഗാക്‌പോയെയാണ് എറിക് ടെൻഹാഗ് നോട്ടമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐൻഡ്ഹോവനില്‍ നിന്നുള്ള ഡച്ച് ഫോര്‍വേഡാണ് കോഡി ഗാക്‌പോ. നെതര്‍ലന്‍ഡ് ലോകകപ്പ് ടീമിലും 23കാരനായ താരം സ്ഥാനം പിടിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള അഭിമുഖം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ പശ്ചാത്തലത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ വലിയ പൊട്ടിത്തെറിയാണ് സംഭവിച്ചിരിക്കുന്നത്. തന്നെ ഒതുക്കാന്‍ ക്ലബ് ശ്രമിക്കുന്നുവെന്ന റൊണാള്‍ഡോയുടെ വെളിപ്പെടുത്തലിന് പിന്നാലെ യുണൈറ്റഡും താരത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനുപിന്നാലെ ക്ലബിന്‍റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോഡിന് മുൻപില്‍ സ്ഥാപിച്ചിരുന്ന റൊണാള്‍ഡോയുടെ ഭീമൻ ചുമർചിത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കംചെയ്തിരുന്നു.

പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിയമനടപടിക്കൊരുങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടര്‍ നടപടികള്‍ക്കായി ക്ലബ്ല് അഭിഭാഷകരെ നിയമിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ക്ലബ്ബുമായുള്ള കരാര്‍ വ്യവസ്ഥകള്‍ റൊണാള്‍ഡോ ലംഘിച്ചെന്ന് കണ്ടെത്തിയതായും താരത്തിനെതിരെ നിയമനടപടിക്കുള്ള ശ്രമം നടത്തുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

''ഇനി തിരിച്ചുവരേണ്ട..."

ബ്രിട്ടീഷ് മാധ്യമമായ 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ടു ചെയ്യുന്നതനുസരിച്ച് 37കാരനായ താരം ഇനി യുണൈറ്റഡിനായി കളിക്കാനുള്ള സാധ്യത വളരെ വിരളമാണ്. നിലവില്‍ പോര്‍ച്ചുഗലിനൊപ്പം ലോകകപ്പ് സ്ക്വാഡില്‍ ഖത്തറിലാണ് റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കാരിങ്ടണ്‍ ട്രെയിനിങ് ബേസിലേക്ക് ഇനി തിരിച്ചുവരേണ്ടതില്ലെന്ന നിര്‍ദേശം ക്രിസ്റ്റ്യാനോയ്ക്ക് നല്‍കിയതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിനംപ്രതി കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതോടെ ക്രിസ്റ്റ്യാനോ ഇനി യുണൈറ്റഡിനായി ബൂട്ടുകെട്ടാനുള്ള സാധ്യതയും കുറഞ്ഞുവരികയാണെന്നാണ് വിലയിരുത്തല്‍

ക്രിസ്റ്റ്യാനോയും ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിന്‍റെ പുറത്തുവന്ന് ഭാഗങ്ങള്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനുപിന്നാലെ ക്ലബിന്‍റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോഡിന് മുൻപില്‍ സ്ഥാപിച്ചിരുന്ന താരത്തിന്‍റെ ഭീമൻ ചുമർചിത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കംചെയ്തിരുന്നു.മകൾക്ക് അസുഖം ബാധിച്ച സമയത്തുപോലും യുണൈറ്റഡ് മാനേജ്‌മെന്റ് തന്നെ വിശ്വാസത്തിലെടുത്തില്ലെന്നും ക്ലബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ വേണ്ട പദ്ധതികളൊന്നും നടപ്പാകുന്നില്ലെന്നും ക്രിസ്റ്റ്യാനോ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തില്‍ ക്ലബിനും പരിശീലകന്‍ ടെൻഹാഗിനും എതിരെ തുറന്നടിച്ചിരുന്നു. ഇതോടൊപ്പം ടെൻഹാഗ് തന്നെ ക്ലബിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണെന്നും താരം ആരോപിച്ചു.

ക്രിസ്റ്റ്യാനോ പറഞ്ഞ്...

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും കോച്ച് എറിക് ടെൻഹാഗിനെതിരെയും ഗുരുതര ആരോപണങ്ങളുമായാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പിയേഴ്സ് മോര്‍ഗനുായുള്ള അഭിമുഖത്തില്‍ രംഗത്തെത്തിയത്. യുണൈറ്റഡ് തന്നെ ചതിച്ചുവെന്നും കോച്ച് ടെൻഹാഗിനോട് ഒരു ബഹുമാനവുമില്ലെന്നും താരം തുറന്നടിച്ചു.''കോച്ച് മാത്രമല്ല, മറ്റു രണ്ടോ മൂന്നോ പേർ കൂടി എന്നെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുണ്ട്... ഇപ്പോൾ വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു. ചിലർക്ക് ഞാനിവിടെ തുടരുന്നത് ഇഷ്ടമല്ല. ഈ വർഷം മാത്രമല്ല.. കഴിഞ്ഞ വർഷവും അവർക്ക് അതേ നിലപാട് തന്നെയായിരുന്നു''- ക്രിസ്റ്റ്യാനോ പറഞ്ഞു. കോച്ചിന് തന്നോട് ബഹുമാനമില്ലാത്തതിനാൽ തനിക്ക് തിരിച്ചും ബഹുമാനമില്ലെന്നും വെയ്ൻ റൂണി തനിക്കെതിരെ നടത്തിയ വിമർശനങ്ങള്‍ അസൂയ മൂത്താണെന്നും താരം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story