ഇറാൻ യുദ്ധം: യുഎസ്-ഇസ്രായേൽ ആക്രമണത്തിന്റെ 24-ാം ദിവസം സംഭവിക്കുന്നതെന്ത്?
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപ്രതീക്ഷിതമായ പ്രസ്താവനയോടെ അമേരിക്കയും ഇസ്രായേലും ഇറാന് നേരെ നടത്തുന്ന യുദ്ധം 24-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്

- Updated:
2026-03-23 15:05:09.0

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപ്രതീക്ഷിതമായ പ്രസ്താവനയോടെ അമേരിക്കയും ഇസ്രായേലും ഇറാന് നേരെ നടത്തുന്ന യുദ്ധം 24-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാനുമായി വിജയകരമായി ചർച്ച നടത്തുകയാണെന്നും അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് നിർത്തിവെക്കുന്നതായും ട്രംപ് പ്രസ്താവന ഇറക്കി. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ യുദ്ധത്തിന്റെ 24-ാം ദിവസം സംഭവിക്കുന്നതെന്ത്?
ട്രംപിന്റെ ഭീഷണി ഇറാന്റെ മറുപടി
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 48 മണിക്കൂർ സമയപരിധി നൽകിയിരുന്നു. ഈ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ അവകാശവാദം വന്നിരിക്കുന്നത്. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനും നിലവിലെ ചർച്ചകൾ സഹായിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ തങ്ങളുടെ വൈദ്യുതി ഗ്രിഡുകൾ ആക്രമിക്കപ്പെട്ടാൽ, ഗൾഫ് രാജ്യങ്ങളിലെ ഊർജ-ജല വിതരണ സംവിധാനങ്ങളും ഇസ്രായേലിലെയും അമേരിക്കൻ സൈനിക താവളങ്ങളിലെയും വൈദ്യുത നിലയങ്ങളും ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
ഇടിയുന്ന ആഗോള വിപണി
യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഗോള സാമ്പത്തിക വിപണിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ചൈനയിലെയും ഹോങ്കോങ്ങിലെയും ഓഹരി വിപണികൾ കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്. ഇന്ധനവില കുതിച്ചുയരുന്നത് ഉൽപ്പാദനച്ചെലവ് വൻതോതിൽ വർധിപ്പിക്കുമെന്നും അത് ആഗോള വ്യാപാരത്തെ തന്നെ സ്തംഭിപ്പിക്കുമെന്നും നിക്ഷേപകർ ഭയപ്പെടുന്നു. ഈ യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ ഏഷ്യയിൽ മാത്രം ഒതുങ്ങുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതികരണങ്ങൾ. യുദ്ധം മൂലമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ അടിയന്തര യോഗം വിളിച്ചുചേർത്തു. 1970കളിൽ ലോകം കണ്ട എണ്ണ പ്രതിസന്ധിയേക്കാൾ വലിയൊരു ദുരന്തമാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ, യൂറോപ്പിലുടനീളം വൻ വിലക്കയറ്റവും ജീവിതച്ചെലവ് പ്രതിസന്ധിയും ഉണ്ടാകുമെന്ന് ഭരണകൂടങ്ങൾ ആശങ്കപ്പെടുന്നുണ്ട്.
തുടരുന്ന ആക്രമണങ്ങൾ
തെഹ്റാനിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യം വ്യാപകമായ ആക്രമണം തുടരുകയാണ്. ഇറാന് പുറമെ ലബനനിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. തെക്കൻ ലബനനിലെ ബെക്കാ താഴ്‌വരയിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇറാനിന്റെ തെക്കൻ നഗരമായ ബന്ദർ അബ്ബാസിലെ ഒരു റേഡിയോ സ്റ്റേഷൻ ട്രാൻസ്മിറ്ററിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ നഗരമായ ഉർമിയയിൽ പാർപ്പിട സമുച്ചയങ്ങൾ തകർന്നു.
ഗൾഫ് രാജ്യങ്ങളിലെ പ്രത്യാഘാതങ്ങൾ
അമേരിക്കൻ ഇസ്രായേൽ ആക്രമണങ്ങളോട് പ്രതികരണമായി ഇറാൻ സൗദി അറേബ്യയിലെ റിയാദിന് നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു, ഇതിൽ ഒരെണ്ണം സൈന്യം തടഞ്ഞു. പ്രിൻസ് സുൽത്താൻ വ്യോമതാവളം ആക്രമിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. യുഎഇയിൽ അബുദാബിക്ക് നേരെ വന്ന മിസൈൽ തടഞ്ഞതിനെ തുടർന്ന് അവശിഷ്ടങ്ങൾ വീണ് അൽ-ഷവാമെഖ് മേഖലയിൽ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു.
ബഹ്‌റൈനിലുള്ള യുഎസ് ഫിഫ്ത് ഫ്ലീറ്റിന് (US Fifth Fleet) നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഐആർജിസി അറിയിച്ചു. ഖത്തറിൽ സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ തകർന്ന് നാല് ഖത്തരി സൈനികരും മൂന്ന് തുർക്കി പൗരന്മാരും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു.
ഇസ്രായേൽ, ലെബനൻ, ഇറാഖ്
ഇസ്രായേലിലെ ദിമോന, അരാദ് എന്നിവിടങ്ങളിൽ ശനിയാഴ്ച ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 180 ആയി. മാർച്ച് രണ്ട് മുതൽ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 100ലധികം കുട്ടികൾ ഉൾപ്പെടെ 1,029 പേർ കൊല്ലപ്പെട്ടു. ഇറാഖിൽ ഇതുവരെ 60 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
അമേരിക്കയിലെ രാഷ്ട്രീയ പ്രതികരണങ്ങൾ
ഇറാന് നേരെയുള്ള യുഎസ് സൈനിക നടപടി അവസാനിപ്പിക്കണമെന്ന് സെനറ്റ് ന്യൂനപക്ഷ നേതാവായ ചക്ക് ഷുമർ (Chuck Schumer) ആവശ്യപ്പെട്ടു. 2020ലെ തെരഞ്ഞെടുപ്പ് പരാജയം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്തതിനാലാണ് ട്രംപ് അമേരിക്കൻ യുവത്വത്തെ യുദ്ധത്തിലേക്ക് തള്ളിവിടുന്നതെന്ന് ഡെമോക്രാറ്റ് സെനറ്റർ ടിം കെയ്ൻ വിമർശിച്ചു.
Adjust Story Font
16
