നിലംപൊത്തിയത് വർഷങ്ങളുടെ അധ്വാനം; ആറ് ഗവേഷണ ലബോറട്ടറികൾ ഇറാൻ തകർത്തെന്ന് ഇസ്രായേൽ
ജൂൺ 19 ന് നടത്തിയ മിസൈലാക്രമണത്തിലാണ് ഗവേഷണ ലബോറട്ടറികളടക്കം തകർത്തത്

തെൽഅവിവ്: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിലെ ഗവേഷണ ലബോറട്ടറികൾ തകർക്കെപ്പെട്ടുവെന്ന് റിപ്പോർട്ട്. സൊറോക്ക യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ കാമ്പസിൽ പതിച്ച മിസൈലുകളാണ് ഇസ്രായേലിന്റെ തന്ത്രപ്രധാനമായ ഗവേഷണ ലബോറട്ടറികൾ തകർത്തത്.
ജൂൺ 19 ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ സർവകലാശാലയിലെ ആറ് ഗവേഷണ കേന്ദ്രങ്ങൾ തകർന്നതായി സ്ഥാപനത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
വൈദ്യശാസ്ത്രത്തിലും ജീവശാസ്ത്രത്തിലുമുള്ള വൈവിധ്യമാർന്ന ഗവേഷണ പദ്ധതികളിലെ വർഷങ്ങളുടെ പ്രവർത്തനങ്ങളെയും നിക്ഷേപങ്ങളെയും മിസൈൽ ആക്രമണം തകർത്തുവെന്നും അധികൃതർ വ്യക്തമാക്കി. വെടിനിർത്തൽ നടപ്പിലായതിന് പിന്നാലെയാണ് മിസൈലാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ പുറത്തുവന്നുതുടങ്ങിയത്.
നാശനഷ്ടങ്ങളുടെ കണക്കുകൾ തയ്യാറാക്കുകയാണെന്നും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നുമാണ് വിലയിരുത്തൽ. നൂറോളം വിദ്യാർത്ഥികൾ, ഫാക്കൽറ്റി, ജീവനക്കാർ എന്നിവരുടെ താമസസ്ഥലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നൂറ് കണക്കിനാളുകളെ ഒഴിപ്പിക്കേണ്ടിവന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആണവകേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് 40 മിസൈലുകൾ ഇസ്രായേലിലേക്ക് ഇറാനയച്ചത്. ബെൻ ഗുരിയോൺ എയർപോർട്ട്, ബയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ കേന്ദ്രങ്ങൾ, കമാൻഡ് കൺട്രോൾ സെൻററുകൾ എന്നിവയെയാണ് ഇറാൻ ലക്ഷ്യമിട്ടത്. ഖൈബർ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.
Adjust Story Font
16

