'800 ഡ്രോണുകളും 13 മിസൈലുകളും': യുക്രൈനെ ആക്രമിച്ച് റഷ്യ, തിരിച്ചടിച്ച് യുക്രൈനും
കീവിലെ മന്ത്രിസഭാ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നാണ് പുക ഉയരുന്നത്. മന്ത്രിമാരുടെ ഓഫീസുകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കിയുള്ള റഷ്യയുടെ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഒരു പ്രധാന ഗവര്‍മെന്റ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.
800ലധികം ഡ്രോണുകളും 13 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചതെന്നാണ് യുക്രൈന്‍ പറയുന്നത്. കീവിലെ മന്ത്രിസഭാ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നാണ് പുക ഉയരുന്നത്. മന്ത്രിമാരുടെ ഓഫീസുകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അഗ്നിരക്ഷാശമന സേനയും ആംബുലൻസുകളും എത്തിയതിനാൽ കെട്ടിടത്തിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞിരിക്കുകയാണ്. 'ആദ്യമായാണ് ഒരു ശത്രു ആക്രമണത്തിൽ സർക്കാർ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുന്നതെന്ന് യുക്രൈന്‍ പ്രധാനമന്ത്രി യൂലിയ സ്വൈരിഡെൻകോ പറഞ്ഞു.
നഗരമധ്യത്തിലെ സർക്കാർ കെട്ടിടങ്ങളെ ലക്ഷ്യമിടുന്നത് റഷ്യ ഒഴിവാക്കിയിരുന്നു. സമാധാനശ്രമങ്ങളും ഒരു ഭാഗത്ത് പുരോഗമിച്ചുവരികയായിരുന്നു. ഇതിനിടെയിലാണ് ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുന്നത്.
യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതിനുശേഷം റഷ്യ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഞായറാഴ്ചത്തേതെന്ന് യുക്രെയ്‌ൻ വ്യോമസേനയുടെ വക്താവ് യൂറി ഇഹ്നാത്ത് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. അതേസമയം, കീവ് ആക്രമണത്തിന് മറുപടിയായി റഷ്യയിലെ ബ്രയാൻസ്ക് മേഖലയിലെ ഡ്രുഷ്ബ എണ്ണ പൈപ്പ് ലൈൻ യുക്രെയ്ൻ ആക്രമിച്ചു. ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും എണ്ണ വിതരണം ചെയ്യുന്ന ട്രാൻസിറ്റ് പൈപ്പ് ലൈനാണ് യുക്രെയ്ൻ ആക്രമിച്ചത്.
Adjust Story Font
16

