ഇസ്രായേലിനുള്ള അമേരിക്കക്കാരുടെ പിന്തുണ 25 വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ; പുതിയ സർവേ ഫലം
ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തലിന്റെയും തടവുകാരുടെ കൈമാറ്റ കരാറിന്റെയും ആദ്യ ഘട്ടത്തിലാണ് സര്‍വേ നടത്തിയത്

ന്യൂയോര്‍ക്ക്: അമേരിക്കക്കാര്‍ക്ക് ഇസ്രായേലികളോടുള്ള അനുകമ്പയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതായി പുതിയ ഗാലപ് സര്‍വേ റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സര്‍വേയില്‍ 46% പേർ മാത്രമാണ് ഇസ്രായേലിനെ പിന്തുണക്കുന്നത്. 25 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ റേറ്റിങാണിത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് പോയിന്റ് കുറയുകയും ചെയ്തു. 20204ല്‍ ഇസ്രായേലിന് 51%പേരുടെ പിന്തുണയാണ് ലഭിച്ചിരുന്നത്. അതേസമയം ഫലസ്തീനികളോടുള്ള സഹതാപം 33% ആയി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറ് പോയിന്റ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഗാലപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയാണിത്.
ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തലിന്റെയും തടവുകാരുടെ കൈമാറ്റ കരാറിന്റെയും ആദ്യ ഘട്ടത്തിലാണ് സര്‍വേ നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫലം ഗാലപ് പറത്തുവിട്ടത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ദിവസം മുമ്പാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കൂടിക്കാഴ്ചക്ക് പിന്നാലെ ട്രംപും നെതന്യാഹുവും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഗസ്സയിലുള്ള എല്ലാവരും ഒഴിഞ്ഞുപോകണമെന്നും അവിടെ വിനോദകേന്ദ്രമാക്കുമെന്നുമൊക്കെ ട്രംപ് പ്രഖ്യാപിച്ചത്, ഈ വാര്‍ത്താസമ്മേളനത്തില്‍വെച്ചാണ്.
അതേസമയം ഇസ്രായേലികളും ഫലസ്തീനികളും തമ്മിലുള്ള സാഹചര്യം ട്രംപ് കൈകാര്യം ചെയ്തതിനെ യുഎസ് മുതിർന്നവരിൽ 40% അംഗീകരിക്കുന്നുവെന്നും സര്‍വേഫലം പറയുന്നു. വെടിനിര്‍ത്തല്‍ കരാറില്‍ മധ്യസ്ഥത വഹിക്കാന്‍ ട്രംപ് സഹായിച്ചതിനാലാകാം ഇതെന്നാണ് വിലയിരുത്തല്‍.
ഡെമോക്രാറ്റുകളെക്കാള്‍ ഇസ്രായേലിനെ അനുകൂലിക്കുന്നവരില്‍ കൂടുതലും റിപ്പബ്ലിക്കന്‍മാരാണ്. 83% റിപ്പബ്ലിക്കന്‍മാര്‍ ഇസ്രായേലിനെ പിന്തുണക്കുന്നത്.
Adjust Story Font
16

