ഇറാനെതിരായ യുദ്ധം; ട്രംപിന്റെ ലക്ഷ്യങ്ങളിൽ വ്യക്തത വേണമെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി
യുദ്ധം അവസാനിപ്പിക്കുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾക്ക് മുൻഗണന നൽകണമെന്നും ആസ്ട്രേലിയ

- Published:
30 March 2026 12:37 PM IST

കാന്‍ബറ: ഇറാനിൽ തുടരുന്ന സൈനിക നടപടികളുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
"യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ എന്താണെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണ്. നിലവിലെ സാഹചര്യം ശാന്തമാകണമെന്നും സംഘർഷം ലഘൂകരിക്കണമെന്നുമാണ് ഞാൻ ആഗ്രഹിക്കുന്നത്''- ആന്തണി ആൽബനീസ് വ്യക്തമാക്കി. യുഎഇയുടെ അഭ്യർത്ഥനപ്രകാരം അവരുടെ പ്രതിരോധത്തിന് സഹായിക്കുന്നതിനായി ആസ്‌ട്രേലിയ വിമാനങ്ങൾ വിട്ടുനൽകിയിട്ടുണ്ട്. എന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുന്നതിനായി നാവികസേനാ കപ്പലുകൾ അയക്കില്ലെന്ന് ആസ്ട്രേലിയ വ്യക്തമാക്കി.
അതേസമയം മേഖലയിൽ കരയുദ്ധത്തിനുള്ള സൈനിക മുന്നൊരുക്കങ്ങൾ തുടരുന്നതിനിടെ, ഇറാന്റെ വൈദ്യുത കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തി. മണിക്കൂറുകൾക്ക് ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു. ഇറാന്റെ ആക്രമണ ഭീഷണി മുൻനിർത്തി പശ്ചിമേഷ്യയിലെ യു എസ് യൂണിവേഴ്സിറ്റികൾ പലതും പഠനം ഓൺലൈനിലേക്ക് മാറ്റി. ഖാർഗ് ദ്വീപിൽ ആഴ്ചകൾ നീളുന്ന അധിനിവേശം ഉൾപ്പെടെ എല്ലാ സാധ്യതകളും അമേരിക്ക പരിഗണിക്കുന്നതായാണ് യു എസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Adjust Story Font
16
