'ഓരോ തുള്ളി രക്തത്തിനും വിലയുണ്ട്'; ലാരിജാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ആയത്തുല്ല മുജ്തബ ഖാംനഈ
മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും ഉന്നത സൈനിക കമാൻഡർമാരും ഉൾപ്പെടെ ഇതുവരെ 1,300 ഓളം പേർ അമേരിക്കൻ ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്

- Published:
19 March 2026 8:04 AM IST

തെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാൻ്റെ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയും മകനും കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കക്കും ഇസ്രായേലിനുമെതിരെ പ്രതികാരപ്രഖ്യാപനവുമായി ഇറാൻ്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈ. ചിന്തിയ ഓരോ തുള്ളി രക്തത്തിനും വില നൽകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ അലി ലാരിജാനിക്ക് പുറമെ അദ്ദേഹത്തിൻ്റെ മകൻ മുർത്തസ, സഹായി അലിറെസ ബയാത്ത്, കൗൺസിൽ സ്റ്റാഫ് അംഗങ്ങൾ, അംഗരക്ഷകർ എന്നിവരും കൊല്ലപ്പെട്ടിരുന്നു.
അലി ലാരിജാനിയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട സേവനങ്ങളെ മുജ്തബ ഖാംനഈ അനുസ്മരിച്ചു. അറിവും ദീർഘവീക്ഷണവും വിവേകവുമുള്ള വ്യക്തിയാണ് അലി ലാരിജാനി. രാഷ്ട്രീയം, സൈന്യം, സുരക്ഷ, സാംസ്കാരികം, ഭരണനിർവ്വഹണം എന്നീ മേഖലകളിലെ ഏകദേശം അഞ്ച് പതിറ്റാണ്ടുകാലത്തെ സേവനം അദ്ദേഹത്തെ രാജ്യത്ത് ഉന്നത വ്യക്തിത്വമായി മാറ്റിയെന്ന് മുജ്തബ ഖാംനഈ പറഞ്ഞു. ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് അദ്ദേഹത്തോടുള്ള വിദ്വേഷമാണ് ഈ കൊലപാതകത്തിലൂടെ വ്യക്തമാകുന്നത്. എന്നാൽ ഇത്തരം രക്തച്ചൊരിച്ചിലുകൾ ഇസ്‌ലാമിക വ്യവസ്ഥിതിയെ കൂടുതൽ കരുത്തുറ്റതാക്കുകയേ ഉള്ളൂവെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഉടൻ തന്നെ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായിരുന്ന ലാരിജാനിയുടെ മരണം രാജ്യത്തെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. തീരുമാനമെടുക്കൽ പ്രക്രിയയെ ഈ വിയോഗം സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2005ൽ ദേശീയ സുരക്ഷാ വിഭാഗത്തിൻ്റെ ഉന്നത പദവിയിലെത്തിയ ലാരിജാനി ഇറാൻ്റെ ആണവ ചർച്ചകൾക്ക് നേതൃത്വം നൽകിയ പ്രധാന വ്യക്തിയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സംയുക്ത ആക്രമണ പരമ്പരയുടെ തുടർച്ചയാണിത്. മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും ഉന്നത സൈനിക കമാൻഡർമാരും ഉൾപ്പെടെ ഇതുവരെ 1,300 ഓളം പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് മറുപടിയായി ഇറാൻ ശക്തമായ പ്രത്യാക്രമണങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇസ്രായേൽ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലും അമേരിക്കൻ സൈനിക സാന്നിധ്യമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇറാൻ തുടർച്ചയായി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിവരികയാണ്. ഇത് ആഗോള വിപണിയെയും വ്യോമയാന മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്.
Adjust Story Font
16
