ബംഗ്ലാദേശിലെ 'ബിജെപി'; ജയിച്ചത് ഒരു സീറ്റിൽ
ഭോല-1 മണ്ഡലത്തിൽ നിന്ന് മത്സരിച്ച അന്ധലീവ് റഹ്‌മാനാണ് ബംഗ്ലാദേശിലെ 'ബിജെപിക്ക്' വേണ്ടി ഒരു സീറ്റ് നേടിയത്

- Updated:
2026-02-14 11:29:52.0

ധാക്ക: ബംഗ്ലാദേശിന്റെ ദീർഘകാല പ്രധാനമന്ത്രി ശൈഖ് ഹസീനയെ അട്ടിമറിച്ച ജൂലൈ വിപ്ലവത്തിന് ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും ജനറൽ സിയാഉർ റഹ്മാന്റേയും മകനായ താരിഖ് റഹ്‌മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റിക് പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു. 299 പാർലമെന്ററി സീറ്റുകളിൽ 212 എണ്ണവും ബിഎൻപിയും സഖ്യ കക്ഷികളും നേടിയപ്പോൾ പ്രതിപക്ഷമായ ജമാഅത്തെ ഇസ്‌ലാമി സഖ്യം 77 സീറ്റുകൾ നേടി.
ബിഎൻപി സഖ്യത്തിൽ 12 പാർട്ടികളും പ്രതിപക്ഷമായ ജമാഅത്ത് സഖ്യത്തിൽ 11 പാർട്ടികളുമാണ് അണിനിരന്നിട്ടുള്ളത്. ബിഎൻപി സഖ്യത്തിലുള്ള 'ബിജെപി' തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടി. പക്ഷേ അത് നിങ്ങൾ കരുതുന്നത് പോലെ ഇന്ത്യയുടെ ഭാരതീയ ജനതാ പാർട്ടിയല്ല. മുൻ പ്രസിഡന്റ് ഹുസ്സൈൻ മുഹമ്മദ് ഇർഷാദ് സ്ഥാപിച്ച ജാതിയ പാർട്ടിയിൽ നിന്ന് പിളർന്ന് രൂപീകരിച്ച പാർട്ടിയാണ് ബിജെപി അഥവാ ബംഗ്ലാദേശ് ജാതിയ പാർട്ടി. 1986 മുതൽ 1990 വരെ സൈനിക പിന്തുണയോടെ ബംഗ്ലാദേശ് ഭരിച്ച പാർട്ടിയാണ് ജാതിയ പാർട്ടി. ഭോല-1 മണ്ഡലത്തിൽ നിന്ന് മത്സരിച്ച അന്ധലീവ് റഹ്‌മാനാണ് ബംഗ്ലാദേശിലെ 'ബിജെപിക്ക്' വേണ്ടി ഒരു സീറ്റ് നേടിയത്. ജമാഅത്തെ ഇസ്‌ലാമിയുടെ മുഹമ്മദ് നസ്രുൾ ഇസ്‌ലാമിനെ പരാജയപ്പെടുത്തിയാണ് അന്ധലീവ് വിജയിച്ചത്.
വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് അന്ധലീവ് ഭോല മണ്ഡലത്തിന് നൽകിയത്. നഗരത്തെ ആധുനിക സൗകര്യങ്ങളോടെ പരിഷ്‌കരിക്കും, മെഡിക്കൽ കോളജ് സ്ഥാപിക്കും, എല്ലാ വീടുകളിലും ഗ്യാസ് കണക്ഷനുകൾ ലഭ്യമാകും തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതാണ്. ഒരു രാഷ്ട്രീയക്കാരനെന്നതിലുപരി, വിദ്യാഭ്യാസ വിചക്ഷണൻ, അഭിഭാഷകൻ, കൂടാതെ ധാക്കയിലെ ബ്രിട്ടീഷ് സ്കൂൾ ഓഫ് ലോയുടെ പ്രിൻസിപ്പൽ എന്നീ മേഖലകളിലും ശ്രദ്ധേയനാണ് അന്ധലീവ് റഹ്‌മാൻ. 2008ൽ ഭോല-1 ൽ നിന്ന് അന്നത്തെ നാല് പാർട്ടി സഖ്യത്തിൻ്റെ സ്ഥാനാർഥിയായി മത്സരിക്കുകയും അവാമി ലീഗ് സ്ഥാനാർഥി യൂസഫ് ഹുസൈൻ ഹുമയൂണിനെ പരാജയപ്പെടുത്തുകയും ചെയ്‌തതോടെയാണ് അദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
അതേസമയം, താരിഖ് റഹ്‌മാന്റെ രാഷ്ട്രീയ തിരിച്ചുവരവ് ബംഗ്ലാദേശിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ രംഗത്തെ നാടകീയ വഴിത്തിരിവാണ്. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ള നേതാവെന്ന നിലക്ക് പ്രക്ഷോഭനാന്തരമുള്ള ബംഗ്ലാദേശിനെ പുതുക്കി പണിയുന്നതിൽ താരിഖ് റഹ്‌മാന്റെ ഇടപെടൽ നിർണായകമാകും. ഭരണഘടനാ പരിഷ്കരണ രേഖയായ ജൂലൈ നാഷണൽ ചാർട്ടർ രാജ്യത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയും വേഗത്തിൽ തന്നെ തുടങ്ങേണ്ടതുണ്ട്.
Adjust Story Font
16
