ഇസ്രായേലിൽ ഇറാൻ്റെ തിരിച്ചടി; പെറ്റാ തിക്‌വയിൽ കെട്ടിടം തകർന്നു, വൻ നാശനഷ്ടം
പെറ്റാ തിക്‌വ നഗരത്തിൽ മാത്രം ഇതുവരെ 150ഓളം സ്ഥലങ്ങളിൽ റോക്കറ്റുകൾ പതിച്ചതായി മേയറെ ഉദ്ധരിച്ച് 'മാരിവ്' പത്രം റിപ്പോർട്ട് ചെയ്യുന്നു

- Published:
7 April 2026 5:29 PM IST

തെൽ അവീവ്: ഇസ്രായേലിലെ ജനവാസ മേഖലകളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ശക്തമായ റോക്കറ്റ് ആക്രമണത്തിൽ പെറ്റാ തിക്‌വ നഗരത്തിൽ വൻ നാശനഷ്ടം. ആക്രമണത്തിൽ ഇവിടെ ഒരു ബഹുനില കെട്ടിടം തകർന്നു വീണതായി പ്രാദേശിക മാധ്യമമായ 'ഇസ്രായേൽ ഹയോം' റിപ്പോർട്ട് ചെയ്തു.
മധ്യ ഇസ്രായേലിലെ ഗിവത് ശ്മുവേൽ നഗരത്തിലും മിസൈൽ പതിച്ച് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം പെറ്റാ തിക്‌വ നഗരത്തിൽ മാത്രം ഇതുവരെ 150ഓളം സ്ഥലങ്ങളിൽ റോക്കറ്റുകൾ പതിച്ചതായി മേയറെ ഉദ്ധരിച്ച് 'മാരിവ്' പത്രം റിപ്പോർട്ട് ചെയ്യുന്നു. ആയിരത്തിലധികം അപ്പാർട്ട്‌മെൻ്റുകൾക്ക് ഇതുവരെ കേടുപാടുകൾ സംഭവിച്ചു. യുദ്ധം തുടങ്ങിയ ശേഷം നഗരത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 160ഓളം പേർക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടതായും വന്നു.
ഇറാനൊപ്പം വടക്കൻ അതിർത്തിയിൽ നിന്ന് ഹിസ്ബുല്ലയും ഇസ്രായേലിന് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. വടക്കൻ തീരദേശ നഗരമായ നഹാരിയയിൽ ലബനനിൽ നിന്നുള്ള റോക്കറ്റുകൾ പതിച്ചു. ഇവിടെ ഒരു വാഹനത്തിന് തീപിടിച്ചെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. മൂന്നിടങ്ങളിലാണ് നഹാരിയയിൽ റോക്കറ്റ് ആക്രമണം ഉണ്ടായതെന്ന് 'കാൻ' വാർത്താ ഏജൻസി അറിയിച്ചു. മധ്യ ഇസ്രായേലിലെ പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജനങ്ങൾ ബങ്കറുകളിൽ അഭയം പ്രാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധ ആക്രമണങ്ങളിൽ പരിക്കേറ്റ 133 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇറാന്റെയും ഹിസ്ബുല്ലയുടെയും മിസൈലുകളെ തകർക്കാൻ ഇസ്രായേലിന്റെ 'അയൺ ഡോം' പ്രതിരോധ സംവിധാനം സജ്ജമാണെന്ന് ഐഡിഎഫ് അറിയിച്ചു.
Adjust Story Font
16
