ചെര്‍ണോബില്‍: റഷ്യ ലോകത്തെ വീണ്ടും ആണവദുരന്തത്തിലേക്ക് നയിക്കുകയാണെന്ന് സെലെന്‍സ്‌കി
ചെര്‍ണോബില്‍ ആണവ ദുരന്തത്തിൻ്റെ 40ാം വാര്‍ഷികത്തിലാണ് വിമര്‍ശനം

- Published:
26 April 2026 3:46 PM IST

കിയവ്: റഷ്യ ലോകത്തെ വീണ്ടും മനുഷ്യനിര്‍മിത ആണവദുരന്തത്തിലേക്ക് നയിക്കുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദ്മിര്‍ സെലെന്‍സ്‌കി. ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ 40ാം വാര്‍ഷികത്തിലാണ് വിമര്‍ശനം.
ചെര്‍ണോബില്‍ ആണവനിലയത്തിന് ചുറ്റും റഷ്യന്‍ ഡ്രോണുകള്‍ ഇപ്പോഴും പറക്കുകയാണെന്നും കഴിഞ്ഞ വര്‍ഷം ഒരു ഡ്രോണ്‍ നിലയത്തിന്റെ സുരക്ഷാ ഷെല്ലില്‍ പതിച്ചുവെന്നും സെലെന്‍സ്‌കി പറഞ്ഞു. ഈ ആണവഭീകരവാദം തുടരാന്‍ റഷ്യയെ അനുവദിക്കരുത്. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു.
1986 ഏപ്രില്‍ 26നാണ് യുക്രെയ്‌നിലെ ചെര്‍ണോബില്‍ ചരിത്രത്തിലെ ഏറ്റവുംവലിയ ആണവ അപകടമുണ്ടായത്. ആണവനിലയത്തിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു യുക്രെയ്ന്‍. ഇപ്പോള്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആണവനിലയത്തിന് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ഡ്രോണ്‍ ആക്രമണങ്ങളാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 14ന് റഷ്യന്‍ ഡ്രോണ്‍ ചെര്‍ണോബില്‍ ആണവനിലയത്തിന്റെ സുരക്ഷാ കവചമായ 'ന്യൂ സേഫ് കണ്‍ഫയ്ന്‍മെന്റില്‍' തട്ടി വിള്ളലുണ്ടാക്കിയിരുന്നു. ആണവ വികിരണം പുറത്തു കടക്കാതിരിക്കാന്‍ 200 കോടി യൂറോ ചിലവില്‍ നിര്‍മ്മിച്ച ഈ കൂറ്റന്‍ ഉരുക്ക് കവചത്തിന് ഡ്രോണ്‍ ആക്രമണം കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16
