Quantcast

വടക്കന്‍ ഗസ്സയിലെ ആശുപത്രികളില്‍ കുട്ടികള്‍ പട്ടിണി മൂലം മരിക്കുന്നു; ലോകാരോഗ്യ സംഘടന

കമാൽ അദ്‌വാൻ ആശുപത്രിയിൽ പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം 15 കുട്ടികളെങ്കിലും മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Published:

    5 March 2024 4:29 AM GMT

Tedros Adhanom Ghebreyesus
X

ടെഡ്രോസ് അദാനോം ഗെബ്രിയേസസ്

ജനീവ: വടക്കൻ ഗസ്സയിൽ കുട്ടികൾ പട്ടിണി മൂലം മരിക്കുന്നതായി ലോകാരോഗ്യ സംഘടന. ഭക്ഷണത്തിൻ്റെ അഭാവം 10 കുട്ടികളുടെ മരണത്തിനും ഗുരുതരമായ പോഷകാഹാരക്കുറവിനും കാരണമായി എന്ന് ഡബ്ള്യൂ എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സോഷ്യല്‍മീഡിയ പോസ്റ്റില്‍ കുറിച്ചു.

കമാൽ അദ്‌വാൻ ആശുപത്രിയിൽ പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം 15 കുട്ടികളെങ്കിലും മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.തെക്കൻ നഗരമായ റഫയിലെ ആശുപത്രിയിൽ ഞായറാഴ്ച പതിനാറാമത്തെ കുട്ടി മരിച്ചതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി വഫ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.'' കുഞ്ഞുങ്ങള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നു, പട്ടിണി മൂലം കുട്ടികള്‍ മരിക്കുന്നു, ഇന്ധനത്തിൻ്റെയും ഭക്ഷണത്തിൻ്റെയും മെഡിക്കൽ മരുന്നുകളുടെയും ഗുരുതരമായ ക്ഷാമം, ആശുപത്രി കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടു'' ട്രെഡോസ് പറഞ്ഞു. വടക്കൻ ഗസ്സയിൽ ഏകദേശം 300,000 ആളുകൾ ഭക്ഷണമോ ശുദ്ധജലമോ ഇല്ലാതെയാണ് ജീവിക്കുന്നത്...അദ്ദേഹം എക്സില്‍ കുറിച്ചു.അൽ-അവ്ദ ആശുപത്രിയിലെ സ്ഥിതി വളരെ ഭയാനകമാണെന്നും ട്രെഡോസ് കൂട്ടിച്ചേർത്തു.

ഗസ്സ മുനമ്പില്‍ 576,000 പേരെങ്കിലും - ജനസംഖ്യയുടെ നാലിലൊന്ന് - ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ വിനാശകരമായ തലങ്ങൾ അഭിമുഖീകരിക്കുന്നുവെന്നും വടക്ക് രണ്ട് വയസ്സിന് താഴെയുള്ള ആറ് കുട്ടികളിൽ ഒരാൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും ഒരു മുതിർന്ന യുഎൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ''ഞങ്ങള്‍ ഭയപ്പെട്ടതു പോലെ ശിശുമരണങ്ങള്‍ ഉണ്ടാകുന്നു'' യുനിസെഫിൻ്റെ റീജിയണൽ ഡയറക്ടർ പറഞ്ഞു.“ഈ ദാരുണവും ഭയാനകവുമായ മരണങ്ങൾ മനുഷ്യനിർമ്മിതവും പ്രവചിക്കാവുന്നതും പൂർണ്ണമായും തടയാവുന്നതുമാണ്,” അഡെലെ ഖോദ്ർ ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

''വടക്കന്‍ ഗസ്സയിലെ രണ്ട് ആശുപത്രികളിലെ ഭക്ഷണത്തിൻ്റെ ദൗർലഭ്യത്തിന് പുറമേ, വൈദ്യുതിയുടെ അഭാവം രോഗികളുടെ പരിചരണത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. പ്രത്യേകിച്ച് തീവ്രപരിചരണ വിഭാഗവും നവജാതശിശു യൂണിറ്റും പോലുള്ള നിർണായക മേഖലകളിൽ" എന്ന് ടെഡ്രോസ് എക്‌സിൽ കുറിച്ചു. ലോകാരോഗ്യ സംഘടന ഓരോ ആശുപത്രിയിലും 9,500 ലിറ്റർ ഇന്ധനവും ചില അവശ്യ മെഡിക്കൽ സാമഗ്രികളും എത്തിച്ചതായി അദ്ദേഹം അറിയിച്ചു. ഇത് അടിയന്തര ജീവൻരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗികള്‍ക്ക് ഏറ്റവും ആവശ്യമായത് സമാധാനമാണെന്നും വെടിനിര്‍ത്തല്‍ വേണമെന്നും ഡബ്ള്യൂ എച്ച് ഒ മേധാവി ആവശ്യപ്പെട്ടു.

TAGS :

Next Story