മുജ്തബയെ തൊട്ടാൽ കളി മാറും; ട്രംപിനും ഇസ്രായേലിനും ചൈനയുടെ മുന്നറിയിപ്പ്
മുജ്തബ ഖാംനഈക്കെതിരെ എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടായാൽ അത് മേഖലയിലെ സമവാക്യങ്ങളെ പൂർണമായും മാറ്റിവരയ്ക്കുമെന്ന് ചൈന വ്യക്തമാക്കി

- Updated:
2026-03-09 12:59:01.0

ബീജിങ്: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖാംനഈയെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളിൽ നിന്ന് ഇസ്രായേലും അമേരിക്കയും പിന്മാറണമെന്ന് ചൈനയുടെ കടുത്ത താക്കീത്. മുജ്തബ ഖാംനഈക്കെതിരെ എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടായാൽ അത് മേഖലയിലെ സമവാക്യങ്ങളെ പൂർണമായും മാറ്റിവരയ്ക്കുമെന്ന് ചൈന വ്യക്തമാക്കി. 'മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെ ചൈന എതിർക്കുന്നു. ഇറാന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയെ ബഹുമാനിക്കണം.' വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
ആയത്തുല്ല അലി ഖാംനഈയുടെ വിയോഗത്തിന് ശേഷം അധികാരമേറ്റ മുജ്തബയെ 'ലൈറ്റ്‌വെയ്റ്റ്' എന്ന് വിശേഷിപ്പിച്ച ഡൊണാൾഡ് ട്രംപിനും, അദേഹത്തെ വധിക്കുമെന്ന് പരോക്ഷ ഭീഷണി മുഴക്കിയ ഇസ്രായേൽ പ്രതിരോധ മന്ത്രിക്കും മറുപടിയായാണ് ചൈനയുടെ ഈ പ്രതികരണം. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' ഉൾപ്പെടെയുള്ള സൈനിക നീക്കങ്ങളുമായി അമേരിക്കയും ഇസ്രായേലും മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ, ഇറാന്റെ പരമാധികാരത്തിൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ പശ്ചിമേഷ്യയെ വലിയൊരു ആഗോള യുദ്ധത്തിലേക്ക് നയിക്കുമെന്നും ചൈന ഓർമിപ്പിച്ചു. ഇറാൻ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചൈന രംഗത്തെത്തിയത് നിലവിലെ സംഘർഷാവസ്ഥയിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്.
അതേസമയം, മുജ്തബ ഖാംനഈയെ നിയമിക്കാനുള്ള ഇറാന്റെ തീരുമാനം ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ചൈന. കഴിഞ്ഞ ദിവസമാണ് ആയത്തുല്ല അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയെ പരമോന്നത നേതാവായി ഇറാൻ തെരഞ്ഞെടുത്തത്. യുഎസ് ഇസ്രായേൽ ആക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പുതിയ തെരഞ്ഞെടുപ്പ്.
Adjust Story Font
16
