2010ൽ ഓർഡർ ചെയ്ത മൊബൈൽ ഫോൺ എത്തിയത് 16 വർഷങ്ങൾക്ക് ശേഷം; വൈറലായി കടയുടമയുടെ പ്രതികരണം
അയച്ച ആളും വാങ്ങിയ ആളും ഒരേ നഗരത്തിൽ ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയായിരുന്നിട്ടും, ആ പാഴ്സൽ ലക്ഷ്യസ്ഥാനത്തെത്താൻ 16 വർഷമെടുത്തു

ഓൺലൈനായി പലതും ഓർഡർ ചെയ്യുന്നവരാണ് നമ്മൾ. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവ ഉപഭോക്താവിനെ തേടിയെത്തുകയും ചെയ്യും. ഇനി ഓർഡർ ചെയ്തവ ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്യാൻസൽ ചെയ്യാനും, തിരിച്ചയക്കാനും തുടങ്ങി പലതിനും കമ്പനികൾ അവസരങ്ങൾ നൽകുന്നു. എന്നാൽ ഇതൊന്നും ഇല്ലാത്ത കാലത്തെ അവിശ്വസനീയമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ഒരു ഉപഭോക്താവിന്റെ അരികിലേക്ക് ഏകദേശം 16 വർഷങ്ങൾക്ക് ശേഷം താൻ ഓർഡർ നൽകിയ മൊബൈൽ ഫോൺ ലഭിക്കുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലാണ് സംഭവം.
ട്രിപ്പോളിയിലെ ഒരു മൊബൈൽ ഫോൺ കടയുടമ 2010 ൽ നിരവധി നോക്കിയ ഫോണുകൾ ഓർഡർ ചെയ്തിരുന്നു. 'മ്യൂസിക് എഡിഷൻ', 'ഫോൺ കമ്മ്യൂണിക്കേറ്റർ' പരമ്പരകളിലെ സെറ്റുകൾ ഉൾപ്പെടെ അക്കാലത്ത് ജനപ്രിയവും വിലകൂടിയതുമായ ബാർ-ടൈപ്പ് മോഡലുകളായിരുന്നു അവ. എന്നാൽ 2011ൽ ലിബിയയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും രാജ്യത്ത് ഇറക്കുമതി തടയുകയും ചെയ്തു. കയറ്റി അയച്ച സാധനം ഒരു വെയർഹൗസിൽ കുടുങ്ങുകയായിരുന്നു.
അയച്ച ആളും വാങ്ങിയ ആളും ഒരേ നഗരത്തിൽ ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയായിരുന്നിട്ടും, ആ പാഴ്സൽ ലക്ഷ്യസ്ഥാനത്തെത്താൻ 16 വർഷമെടുത്തു.
പാഴ്സൽ തുറന്ന കടയുടമയുടെ പ്രതികരണമായിരുന്നു ഏറ്റവും രസകരം. "ഇതിപ്പോ ഫോണാണോ അതോ വല്ല പുരാവസ്തുവുമാണോ?" എന്നാണ് പഴയ നോക്കിയയുടെ ബട്ടൺ ഫോണുകൾ കണ്ട് അദ്ദേഹം ചോദിച്ചത്.
ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളുടെ ഈ കാലഘട്ടത്തിൽ, ഒരുകാലത്ത് ആധുനികവും വിലയേറിയതുമായ ഫോണുകൾ ഇപ്പോൾ ചരിത്രത്തിന്റെ ഭാഗങ്ങളായി മാറിയിരിക്കുന്നുവെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു. യുദ്ധം എങ്ങനെയാണ് ഒരു ജനതയുടെ സാധാരണ ജീവിതത്തെപ്പോലും ബാധിക്കുന്നത് എന്നതിന്റെ ഒരു നേർസാക്ഷ്യം കൂടിയാണിത്
Adjust Story Font
16

