Quantcast

'ചരിത്രത്തിൽ ആദ്യം'; ഈജിപ്ഷ്യൻ രാജാവ് ടുട്ടൻഖാമന്റെ ശവകുടീരം പൂർണമായി പ്രദർശിപ്പിച്ച് ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം

ശവകുടീരത്തിൽ നിന്നായി കണ്ടെത്തിയ 5500 വസ്തുക്കളാണ് പ്രദർശിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-11-01 12:01:04.0

Published:

1 Nov 2025 5:30 PM IST

ചരിത്രത്തിൽ ആദ്യം; ഈജിപ്ഷ്യൻ രാജാവ് ടുട്ടൻഖാമന്റെ ശവകുടീരം പൂർണമായി പ്രദർശിപ്പിച്ച് ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം
X

Photo| Special Arrangement

കെയ്റോ: ഈജിപ്ഷ്യൻ രാജാവായ ടുട്ടൻഖാമന്റെ ശവകുടീരം പൂർണമായി പ്രദർശിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം എന്നറിയപ്പെടുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം. പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ഗിസയിലെ ഖുഫുവിന്റെ പിരമിഡിന് സമീപത്തായാണ് ടുട്ടൻഖാമന്റെ ശവകുടീരം പ്രദർശിപ്പിക്കുന്നത്.

ടുട്ടൻഖാമന്റെ പൂർണമായ രീതിയിലാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ടുട്ടൻഖാമന്റെ അതിശയിപ്പിക്കുന്ന സ്വർണ മുഖംമൂടി, സിംഹാസനം, രഥങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രദർശനം. 3300 വർഷം പഴക്കമുള്ള ടുട്ടൻഖാമൻ രാജാവിന്റെ ശ്മശാന അറ 1922ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഹോവാർഡ് കാർട്ടർ കണ്ടെത്തിയ ശേഷം ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്.

ശവകുടീരത്തിൽ നിന്നായി കണ്ടെത്തിയ 5500 വസ്തുക്കളാണ് പ്രദർശിപ്പിക്കുന്നത്. ടുട്ടൻഖാമൻ കല്ലറയിൽ നിന്നുള്ള ഒന്നും തന്നെ ഇനി രഹസ്യമായി സൂക്ഷിക്കുന്നില്ലെന്ന് മ്യൂസിയം മേധാവി ഡോ. തരേക് തൗഫിക് പറഞ്ഞു. ഹോവാർഡ് കാർട്ടർ കണ്ടെത്തിയത് പോലെ തന്നെയുള്ള അനുഭവമായിരിക്കും പുരാവസ്തു പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നതെന്നും തരേക് തൗഫിക് കൂട്ടിച്ചേർത്തു.

ഈജിപ്ഷ്യൻ രാജാവായ ടുട്ടൻഖാമന്റെ ശവകുടീരം ഇതുവരെയുള്ള ഏറ്റവും പ്രശസ്തമായ പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നായി ആണ് കണക്കാക്കപ്പെടുന്നത്. 1922ൽ ഈജിപ്തിലെ താഴ്വരയിൽ നിന്ന് കുഴിച്ചെടുത്ത ഈ ശവകുടീരം നിരവധി ഗവേഷകരെയാണ് ആകർഷിച്ചിട്ടുള്ളത്. ടുട്ടൻഖാമന്റെ ശവകുടീരത്തിന് പുറമെ പുരാതന കാലത്തെ ഏറ്റവും പഴക്കമേറിയതും ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടതുമായ കപ്പലുകളിലൊന്നായ ഖുഫുവിന്റെ 4500 വർഷം പഴക്കമുള്ള മനോഹരമായ ശവസംസ്കാര ബോട്ടും മ്യൂസിയത്തിൽ പ്രദർശനത്തിനുണ്ട്.

രാജവംശത്തിന് മുമ്പുള്ള കാലം മുതൽ ഗ്രീക്ക്, റോമൻ കാലഘട്ടങ്ങൾ വരെയുള്ള രാജ്യത്തിന്റെ ഏഴ് സഹസ്രാബ്ദങ്ങളുടെ ചരിത്രത്തെ ഉൾക്കൊള്ളുന്ന ഏകദേശം ഒരു ലക്ഷം പുരാവസ്തുക്കൾ ആണ് ഈ മ്യൂസിയത്തിലുള്ളത്. എട്ട് ദശലക്ഷം സന്ദർശകരെയാണ് ഓരോ വർഷവും മ്യൂസിയത്തിലേക്ക് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story