ഡൊണാൾഡ് ട്രംപിനെ ചൊല്ലി തർക്കം; പിതാവ് മകളെ വെടിവച്ചു കൊന്നു
2025 ജനുവരി 10ന് ടെക്സസിലാണ് സംഭവം നടക്കുന്നത്

ടെക്സസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും തോക്ക് കൈവശം വെക്കുന്നതിനെയും ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ടെക്സസിൽ 23 വയസുള്ള യുവതിയെ പിതാവ് വെടിവച്ചു കൊന്നു. 2025 ജനുവരി 10നാണ് ലൂസി ഹാരിസൺ എന്ന യുവതി തന്റെ കാമുകൻ സാമിനൊപ്പം പിതാവിനെ കാണാൻ ടെക്‌സസിലേക്ക് പോയത്. ലൂസിയും പിതാവ് ക്രിസും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സാം കോടതിയിൽ പറഞ്ഞു.
പിതാവ് തോക്ക് കൈവശം വെക്കുന്നതിൽ ലൂസി പലപ്പോഴും അസ്വസ്ഥയായിരുന്നുവെന്നും സാം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. തർക്കത്തിനിടെ, ട്രംപ് ഉൾപ്പെട്ടിട്ടുള്ള വിവാദമായ എപ്‌സ്റ്റീൻ ഫയൽസിനെ കുറിച്ചും പരാമർശമുണ്ടായി. ആ സാഹചര്യത്തിലുള്ള പെൺകുട്ടി താനായിരുന്നെങ്കിൽ, താൻ ലൈംഗികമായി ആക്രമിക്കപ്പെട്ടിരുന്നെങ്കിൽ എന്തു തോന്നുമായിരുന്നുവെന്ന് യുവതി പിതാവിനോട് ചോദിച്ചു. തന്റെ കൂടെ താമസിക്കുന്ന മറ്റ് രണ്ട് പെൺമക്കൾക്ക് ഇത്രയധികം അസ്വസ്ഥയില്ലല്ലോ എന്ന പിതാവിന്റെ മറുപടി ലൂസിയെ വല്ലാതെ വേദനിപ്പിച്ചുവെന്നും സാം പറഞ്ഞു.
പിന്നീട് ലൂസി അടുക്കളയിലായിരിക്കുമ്പോൾ പിതാവ് അവളെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതായും ഏകദേശം 15 സെക്കൻഡുകൾക്ക് ശേഷം, ഒരു വലിയ വെടിയൊച്ച കേട്ടതായും സാം പറഞ്ഞു. റൂമിലേക്ക് ഓടിച്ചെന്ന താൻ വെടികൊണ്ട് മരിച്ചുകിടക്കുന്ന ലൂസിയെയാണ് കണ്ടതെന്ന് കോടതിയിൽ മൊഴി നൽകി. കുടുംബത്തിന്റെ സുരക്ഷക്ക് വേണ്ടിയാണ് താൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് തോക്ക് വാങ്ങിയതെന്ന് ക്രിസ് കോടതിയെ അറിയിച്ചു. ഇതിന് മുമ്പ് തന്റെ മകളുമായി തോക്കിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും അദേഹം അവകാശപ്പെട്ടു. ക്രിസ് മുമ്പ് മദ്യാസക്തിയുടെ പിടിയിലായിരുന്നെന്നും ഡി അഡിക്ഷനായി പുനരധിവാസ കേന്ദ്രത്തിൽ പോയിരുന്നതായും കോടതി കണ്ടെത്തി. മാത്രമല്ല വെടിവെപ്പ് നടന്ന ദിവസം മദ്യം കഴിച്ചിരുന്നതായും അദേഹം സമ്മതിച്ചു.
Adjust Story Font
16

