Quantcast

'യുഎസിനൊപ്പം സൈനിക നീക്കത്തിനില്ല'; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഫ്രഞ്ച്, ജാപ്പനീസ് കപ്പലുകള്‍

ബലം പ്രയോഗിച്ച് ഹോര്‍മൂസില്‍ പ്രശ്‌നപരിഹാരം ഉണ്ടാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-04-03 14:54:14.0

Published:

3 April 2026 8:13 PM IST

യുഎസിനൊപ്പം സൈനിക നീക്കത്തിനില്ല; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഫ്രഞ്ച്, ജാപ്പനീസ് കപ്പലുകള്‍
X

തെഹ്‌റാന്‍: യുഎസുമായി സൈനികനീക്കത്തിനില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഫ്രഞ്ച്, ജാപ്പനീസ് കപ്പലുകള്‍. ഫ്രാന്‍സിന്റെ ആദ്യകപ്പല്‍ പുറപ്പെട്ടതായാണ് വിവരം. ഷിപ്പിങ് ഭീമനായ സിഎംഎ-സിജിഎം ഗ്രൂപ്പിന്റെ കപ്പലാണ് പുറപ്പെട്ടത്. യുഎസ് പ്രസിഡന്റ് ഫ്രഞ്ച് പ്രസിഡന്റിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് നീക്കം. ബലം പ്രയോഗിച്ച് ഹോര്‍മൂസില്‍ പ്രശ്‌നപരിഹാരം ഉണ്ടാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു.

ഫ്രഞ്ച് കപ്പലുകള്‍ക്ക് പിന്നാലെ ജപ്പാന്റെ കപ്പലുകളും ഹോര്‍മൂസ് കടലിടുക്ക് കടന്നതായാണ് വിവരം. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ജപ്പാന്റെ കപ്പല്‍ ഹോര്‍മൂസ് കടക്കുന്നത്. യുഎസിനൊപ്പം സൈനിക നീക്കത്തിനില്ലെന്ന് ജപ്പാനും നേരത്തെ വ്യക്തമാക്കിയിരുന്നു.

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. ശത്രുരാജ്യങ്ങളുടേതല്ലാത്ത കപ്പലുകള്‍ക്ക് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകാമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ അനുമതി കാത്തിരിക്കുകയാണ് കപ്പലുകള്‍. പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കത്തിന് ഇന്ത്യയുള്‍പ്പെടെയുള്ള അഞ്ച് സൗഹൃദ രാജ്യങ്ങള്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യയെ കൂടാതെ ചൈന, റഷ്യ, ഇറാഖ്, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്താന്‍ എന്നീ സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര തങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ വഴിയാണ് ഈ പ്രസ്താവന പുറത്തുവിട്ടത്. ഇത് കൂടാതെയാണ് ഫ്രഞ്ച്, ജാപ്പനീസ് കപ്പലുകൾ കടലിടുക്ക് കടക്കുന്നത്.

ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുന്നത് ആഗോളതലത്തില്‍ എണ്ണ, വാതകം, വളം എന്നിവയുടെ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടിറസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതകളിലൊന്നാണ് ഹോര്‍മൂസ് കടലിടുക്ക്. യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ഈ പാത തടസപ്പെടുത്തിയത് ആഗോള ഊര്‍ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. പാശ്ചാത്യ ശക്തികള്‍ക്ക് ഈ പാത ഇപ്പോഴും അപ്രാപ്യമായി തുടരുകയാണ്.

TAGS :

Next Story